മുഖ്യമന്ത്രി കൈ കൊടുക്കുന്നതായുള്ള ചിത്രം സഭയിൽ ഉയർത്തിക്കാട്ടി
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ മാംഗോ മൊബൈൽസ് കമ്പനി ഉടമകളുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്ന് നിയമസഭയിൽ വീണ്ടും ആരോപിച്ച് കോൺഗ്രസ് അംഗം പി.ടി. തോമസ്.
മുഖ്യമന്ത്രി ജനങ്ങളെയും സഭയെയും തെറ്റിദ്ധരിപ്പിക്കുകയാണ്. മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനത്തിന്റെ തീയതി താൻ ആദ്യം ഉന്നയിച്ചപ്പോൾ പറഞ്ഞില്ല. മുഖ്യമന്ത്രിയാണ് തീയതി ഉദ്ധരിച്ചതെന്നും തോമസ് പറഞ്ഞു.
മാംഗോ മൊബൈൽസ് കമ്പനിയുടെ വെബ്സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൾ അറസ്റ്റിലായതിനാൽ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടി വന്നില്ലെന്ന് രണ്ട് ദിവസം മുമ്പ് തോമസ് പറഞ്ഞിരുന്നു. എന്നാൽ, ആ ഉദ്ഘാടനം നടക്കേണ്ടിയിരുന്നത് 2016 ഫെബ്രുവരി 29നാണെന്നും അന്നത്തെ മുഖ്യമന്ത്രി ആരെന്ന് തീയതിയും കലണ്ടറും നോക്കി തോമസ് കണ്ടുപിടിക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സഭാതലത്തെ ദുരുപയോഗിച്ചതിന് തോമസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തോമസ് മൗനം പാലിക്കുകയായിരുന്നു.
ഇന്നലെ ശൂന്യവേളയിൽ ക്രമപ്രശ്നമെന്ന നിലയിൽ വിശദീകരണത്തിനായി തോമസ് എഴുന്നേറ്റെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഒരവസരം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിട്ടും സ്പീക്കർ വഴങ്ങിയില്ല. തുടർന്നാണ്, വോട്ട് ഓൺ അക്കൗണ്ട് ചർച്ചാവേളയിൽ കിട്ടിയ അവസരം തോമസ് ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |