കണ്ണൂർ: കൊവിഡ് പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്ന് പരിഹാസവുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.കൊവിഡ് പ്രതിരോധത്തെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ പിണറായി ഉപയോഗിച്ചു. തന്റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായിയെന്ന് പറഞ്ഞ സുധാകരൻ സിപിഎം കുഞ്ഞനന്ദന്റെ അനുസ്‌മരണം സംഘടിപ്പിച്ചതിനെയും വിമർശിച്ചു. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്ദന്റെ ചരമദിനം ആചരിക്കാനും സാധിക്കും.
കോൺഗ്രസ് ജനങ്ങളിൽ നിന്നും അകന്നുപോയതായും അതിന് കാരണമായ ഗ്രൂപ്പിസംഅവസാനിപ്പിക്കുന്നതാണ് തന്റെ ലക്ഷ്യമെന്നും കെ.സുധാകരൻ കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. കോൺഗ്രസിൽ സംഘടന ദൗർബല്യം പരിഹരിച്ച് സെമി കേഡർ സ്വഭാവമുളള പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റുമെന്നും സുധാകരൻ അവകാശപ്പെട്ടു. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശകളൊന്നും ഇനി നടപ്പില്ലെന്നും സുധാകരൻ പറഞ്ഞു.
മുട്ടിൽ മരംമുറി നടന്നയിടത്ത് കോൺഗ്രസ് നേതാക്കൾ ഉടൻ പോകുമെന്നും അവിടെ നിയമലംഘനം തടയാൻ സമരം ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. അദാനി പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ സിപിഎമ്മിന് കളളപ്പണമെത്തിച്ചെന്ന ആരോപണവും ഇന്നും സുധാകരൻ ഉന്നയിച്ചു.
ജംബോ കമ്മറ്റികളുണ്ടാക്കിയിരുന്നത് പാർട്ടിയിൽ ഗ്രൂപ്പിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ്. ഇനി അത് വേണ്ട.സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചന സുധാകരൻ നൽകി. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്‌കരുണം അച്ചടക്ക നടപടിയെടുക്കും.ജൂൺ 16ന് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി കെ.സുധാകരൻ അദ്ധ്യക്ഷ പദവി ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |