തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്. മന്ത്രി, പ്രൊഫസർ ആർ. ബിന്ദുവെന്നല്ല ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്ന് അറിയപ്പെടുമെന്ന് ചീഫ് സെക്രട്ടറി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയത് ബോദ്ധ്യപ്പെട്ടതു കൊണ്ടാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പറയുന്നു.
പ്രൊഫസർ ആർ. ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂർ കേരളവർമ കോളജിലെ അദ്ധ്യാപികയായ ബിന്ദു പ്രൊഫസറല്ല. ഇത് ആൾമാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണ്. ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ തെറ്റ് തിരുത്തിയിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ നടത്താൻ മന്ത്രിക്ക് നിർദേശം നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
തൃശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രൊഫസർ ആർ. ബിന്ദുവായ ഞാൻ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസർ എന്ന അവകാശവാദം തെറ്റാണെന്നും വിമർശനമുയർന്നിരുന്നു.
മേയ് 20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസർ ആർ. ബിന്ദു എന്ന് രേഖപ്പെടുത്തിയത് ഡോ. ആർ.ബിന്ദുവെന്ന് തിരുത്തിയതായി ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |