കൊച്ചി: പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടാൻ പൊലീസ് കഴിഞ്ഞദിവസം നടത്തിയത് സിനിമയെ വെല്ലുന്ന സീനുകൾ. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾക്കൊപ്പം നാട്ടുകാർകൂടി ചേർന്നപ്പോൾ ഉഷാറായി. ചതുപ്പുപ്രദേശത്ത് കാടും പുഴയും താണ്ടിയാണ് പൊലീസ് എത്തിയത്. ആവേശത്തോടെ ഒപ്പംചേർന്ന 250ലേറെയുണ്ടായിരുന്ന നാട്ടുകാർക്ക് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നന്ദിയും പറഞ്ഞിട്ടുണ്ട്. രണ്ട് ഡ്രോണുകൾ തെരച്ചിലിന് ഉപയോഗിച്ചതാണ് മാർട്ടിൻ വേട്ടയിൽ നിർണായകമായത്.
കഴിഞ്ഞദിവസം വൈകിട്ട് ആറിന് പൊലീസും നാട്ടുകാരും എത്തുമ്പോൾ ചേമഞ്ചിറയിലെ ഒരു കെട്ടിടത്തിലെ നാലാമത്തെ നിലയിലെ ടെറസിൽ മലർന്ന് കിടക്കുകയായിരുന്നു മാർട്ടിൻ. പൊലീസിന് കണ്ട് ചതുപ്പിലേക്ക് ചാടിയിറങ്ങി ഓടിയതോടെ പൊലീസ് വലഞ്ഞു. എന്നാൽ, നാട്ടുകാരും തെരച്ചിലിനെത്തിയത് സഹായകരമായി.
ചതുപ്പും തോടുകളും വൃക്ഷക്കൂട്ടങ്ങളുമൊക്കെ പൊലീസും നാട്ടുകാരും ചേർന്ന് അരിച്ചുപെറുക്കി. അയ്യൻകുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്ത് വച്ച് മാർട്ടിനെ വീണ്ടും കണ്ടെത്തിയതോടെ ആർപ്പുവിളികളുമായി നാട്ടുകാർ ഉൗർജ്ജസ്വലരായി. തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഒാടിക്കയറിയപ്പോൾ എല്ലാവരും ചേർന്ന് കെട്ടിടം വളഞ്ഞു. രക്ഷയില്ലെന്ന് കണ്ട് ഇയാൾ കീഴടങ്ങുകയായിരുന്നു.
എന്നാൽ, രോഷാകുലരായ നിന്ന നാട്ടുകാരുടെ കൈയിൽനിന്ന് മാർട്ടിനെ രക്ഷപ്പെടുത്തലായി പൊലീസിന്റെ ദൗത്യം. നാട്ടുകാരോട് നല്ല വാക്കുകൾ പറഞ്ഞും അനുനയിപ്പിച്ചും റോഡിലേക്കെത്തിക്കുകയായിരുന്നു.
എറണാകുളം സെൻട്രൽ സി.ഐ നിസാറും സംഘവും ദിവസങ്ങളായി തൃശൂരിൽ ക്യാമ്പ് ചെയ്ത് മാർട്ടിനെ തെരയുകയായിരുന്നു. ദീർഘകാലം എറണാകുളം സിറ്റിയിൽ ജോലിചെയ്ത മെഡിക്കൽ കോളേജ് സി.ഐ എ. അനന്തലാലും പങ്കാളിയായതോടെ ദൗത്യം എളുപ്പമാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |