കൊച്ചി: കുട്ടമ്പുഴയിലെ ആദിവാസി കുടികളിൽ കൊവിഡ് രൂക്ഷമാകാൻ കാരണം പ്രതിരോധം പാളിയത്. ഇപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദിവാസി ഊരുകളിൽ നിന്നാണ്. വ്യാഴാഴ്ച 66 ശതമാനമാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കൊവിഡ് വ്യാപന നിരക്ക്. കുട്ടമ്പുഴ പഞ്ചായത്തും പട്ടികജാതി ക്ഷേമവകുപ്പും ആദിവാസികളുടെ കാര്യത്തിൽ കാണിക്കുന്ന അവഗണനയാണ് കൊവിഡ് രൂക്ഷമാക്കിയത്.
തേരക്കുടി കാണിക്കാരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതെന്നാണ് നിഗമനം.സാമൂഹ്യ അകലം പാലിക്കപ്പെടാത്തതും യാത്രാസൗകര്യമില്ലാത്തതിനാൽ കൂട്ടത്തോടെ കുട്ടമ്പുഴയിലേക്ക് എത്താൻ ജീപ്പുകളെ ആശ്രയിക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിൽ ആറു വാർഡുകളിൽ 17 ആദിവാസി കോളനികളാണുള്ളത്. ഇതിൽ മൂന്ന് കുടികളിലാണ് കൊവിഡ് രൂക്ഷം. രോഗികളിൽ ഏറെയും 45 വയസിൽ താഴെയുള്ളവരാണ്.
പ്രതിരോധ കുത്തിവയ്പ്പും കാര്യക്ഷമമായില്ല
ആദിവാസി കുടികളിൽ മൂന്നു ദിവസമായി വാക്‌സിനേഷൻ ക്യാമ്പ് നടത്തിയെങ്കിലും മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകാനായില്ല. കുട്ടമ്പുഴയിലെ ഊരുകളിൽ ഒരുതവണ മാത്രമാണ് പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തിയത്. കുത്തിവെയ്പ്പ് എടുത്തവർക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധിതരെ കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂർ, കല്ലാരിമംഗലം, കോതമംഗലം എന്നീ ഡി.സി.സികളിലേക്ക് മാറ്റിയിട്ടുണ്ട്.
വീഴ്ചകളുടെ പരമ്പര
പനിക്ക് ചികിത്സ തേടിയവരുടെ വിവരങ്ങൾ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതർക്ക് കൃത്യമായി കൈമാറാനായില്ല
ഊരുകളിൽ പഞ്ചായത്തുതല കമ്മിറ്റികളും കാര്യക്ഷമമല്ല
കാട്ടിനുള്ളിൽ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങൾ പഞ്ചായത്തിലേക്ക് എത്തിക്കേണ്ട പട്ടികജാതി വികസന വകുപ്പിന്റെ എസ്.സി പ്രമോട്ടർമാർ ചുമതലകൾ നിറവേറ്റിയില്ല
കൂടുതൽ പരിശോധന വേണം
എല്ലാ ഊരുകളിലെയും മുഴുവൻ ആളുകളെയും പരിശോധിക്കണം. ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഇടപെടും.
കാന്തി,പഞ്ചായത്തംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |