കോഴിക്കോട്: ലോക്ക്ഡൗൺ മുറുകിയതോടെ മുക്കിലും മൂലയിലും വാറ്റും വില്പനയും തകർക്കുന്നതിനിടെ ചാരായം വാറ്റാൻ പുതുതലമുറ പരീക്ഷിക്കുന്ന ഹെെടെക് വിദ്യകൾ എക്സെെസിന് തലവേദനയാകുന്നു. കൊവിഡ് നിയന്ത്രണത്തിൽ ബാറുകളും ചില്ലറ മദ്യ വില്പനശാലകളും അടഞ്ഞതാണ് ചാരായ വിൽപ്പന സജീവമാക്കിയത്. ഇതിനിടെയാണ് പുതുതലമുറയുടെ വാറ്റ് വിദ്യകളും. പഴയ വാറ്റുകാർക്ക് കുടുക്കയും വിറകുമാണ് ഇപ്പോഴും ആശ്രയമെങ്കിൽ യൂറ്റ്യൂബിനെ ഗുരുവാക്കിയാണ് ന്യൂ ജെൻ വാറ്റ് പരീക്ഷണം. ഇത്തരം വിദ്യകൾ ദുരന്ത സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് എക്സെെസ് നൽകുന്ന മുന്നറിയിപ്പ്.
എളുപ്പത്തിലാകാൻ ചൊട്ടുവിദ്യകൾ
ചാരായം വാറ്റ് പുതിയ കാര്യമല്ലെങ്കിലും ലോക്ക് ഡൗൺ വന്നതോടെ വാറ്റും വിൽപ്പനയും വ്യാപകമായി. ആവശ്യക്കാർ ഏറിയതാണ് നിർമ്മാണവും വില്പനയും വേഗത്തിലാക്കിയത്. ഒരാഴ്ചയിൽ കൂടുതൽ പഴക്കംചെന്ന കോടയാണ് സാധാരണ വാറ്റാൻ ഉപയോഗിക്കുന്നതെങ്കിൽ രാസവസ്തുക്കൾ ചേർത്ത് ഒരു ദിവസം കൊണ്ട് പുളിപ്പിച്ച് പരുവമാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ശരീരത്തിന് ഹാനീകരമായ രാസപദാർത്ഥങ്ങൾ തിളച്ച് ആവിയായി ചാരായത്തിൽ കലരുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകും.
കോടയിൽ ശർക്കര കലക്കുമ്പോൾ വേഗത്തിൽ പുളിച്ച് പൊന്താൻ ഈസ്റ്റ്, നവസാരം തുടങ്ങിയവ അമിത അളവിൽ കലർത്തുന്നതായും കണ്ടുവരുന്നു. ചാരായത്തിന് ലഹരി കൂട്ടാനുളള രാസവസ്തുക്കളുടെ പ്രയോഗങ്ങളും വ്യാപകമായിട്ടുണ്ട്. അന്നനാളം, ആമാശയം, കരൾ, പിത്താശയം, കിഡ്നി എന്നിവയുടെ പ്രവർത്തനം തകരാറിലാക്കുകയും മാരക രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്ന വസ്തുക്കളാണ് ചാരായത്തിനൊപ്പം മനുഷ്യശരീരത്തിലെത്തുന്നത്.
കുടിയൻമാർ വാറ്റുകാരായി
മദ്യം കിട്ടാതാവുകയും ചാരായത്തിന് വൻവില നൽകേണ്ടിയും വന്നതോടെ ജില്ലയിലെ മദ്യപാന ശീലക്കാരിൽ അമ്പത് ശതമാനവും വാറ്റുകാരായി മാറിയെന്നാണ് എക്സെെസിൻെറ കണക്കുകൾവ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തേക്കാൾ 1000 ലിറ്ററിൻെറ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നിത്യവും നൂറ് ലിറ്റർ ചാരായം വരെ വാറ്റുന്ന നാടൻ ഡിസ്റ്റിലറികളാണ് നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലും. കന്നാസ് കണക്കിന് ചാരായം വാറ്റി രഹസ്യമായി വിൽക്കുന്ന നിരവധി കേന്ദ്രങ്ങളും സജീവമാണ്.
കഞ്ചാവും വിദേശ മദ്യവും കുറഞ്ഞു
കഞ്ചാവ്, അളവിൽ കൂടുതൽ വിദേശ മദ്യം സൂക്ഷിക്കൽ എന്നിവയായിരുന്നു ലോക്ക് ഡൗണിന് മുമ്പുള്ള പ്രധാന കേസുകൾ. എന്നാൽ ട്രെയിൻ സർവീസും മറ്റും ഇല്ലാതായതോടെ ഇത്തരം കേസുകൾ കുറഞ്ഞു.
കോഴിക്കോട് റേഞ്ചിൽ പിടികൂടിയത്
മേയ് മാസം
അബ്കാരി കേസുകൾ-153
വാഷ്- 29861ലിറ്റർ
ചാരായം- 153.4 ലിറ്റർ
കഞ്ചാവ്- 1.07 കിലോ
കർണ്ണാടക മദ്യം-169.75
ഗോവ മദ്യം - 153 ലിറ്റർ
പുകയില ഉത്പന്നങ്ങൾ- 2.9 കിലോ
ജൂൺ മാസം( 1മുതൽ 11വരെ)
അബ്കാരി കേസുകൾ-63
വാഷ്-11862 ലിറ്റർ
ചാരായം- 30.5 ലിറ്റർ
കഞ്ചാവ്- 230 ഗ്രാം
പുകയില ഉത്പന്നങ്ങൾ- 21 കിലോ
കർണ്ണാടക മദ്യം- 20.37 ലിറ്റർ
ഗോവ മദ്യം- 13.5 ലിറ്റർ
''പുതിയ തലമുറയുടെ യൂ ട്യൂബ് പരീക്ഷണങ്ങൾ ദുരന്ത സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്‌ക്വാഡും ഷഡോ ടീമും രംഗത്തുണ്ട്''
കെ. പ്രേം കൃഷ്ണ,
അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |