നാമനിർദേശ പത്രിക പിൻവലിക്കുന്നതിനായി മഞ്ചേശ്വരത്തെ അപര സ്ഥാനാനാർത്ഥി കെ സുന്ദരയ്ക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണം നൽകിയത് ബിജെപിയാണെന്നാണ് പറയുന്നതെന്നും ബിജെപി എന്നൊരാളുണ്ടോ എന്നുമുള്ള മറുചോദ്യവുമായാണ് സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രതിരോധിച്ചത്.
'ബിജെപി എന്ന് പറയുന്ന ഒരാളുണ്ടോ? സുന്ദരയ്ക്ക് ആര് പണം നല്‍കിയെന്നാണ് ചോദ്യം. സുന്ദരയ്ക്ക് ആര് പണം നല്‍കി. ബിജെപി പണം നല്‍കിയെന്ന്. ബിജെപിക്ക് പണം നല്‍കാന്‍ പറ്റുമോ? അടക്കമുള്ളവരെന്നെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല സാര്‍, അടക്കമുള്ളവര്‍ എന്നൊന്നും കോടതിയില്‍ പറയാന്‍ സാധിക്കില്ല. അതൊക്കെ നിങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ പറ്റും. അടക്കമുള്ളവര്‍, മാങ്ങായുള്ളവരെന്ന് പറഞ്ഞാല്‍ കോടതിയില്‍ നില്‍ക്കില്ല.'-ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു
വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെയും സുരേന്ദ്രൻ വിമർശിച്ചു. തനിക്കെതിരെ ഉയർന്നുവന്നിട്ടിരിക്കുന്ന ആരോപണങ്ങളെല്ലാം മാദ്ധ്യമങ്ങളുടെയും സിപിഎമ്മിന്റെയും സൃഷ്ടികളാണെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിക്കുന്നു. മാദ്ധ്യമങ്ങളും സിപിഎമ്മിന്റെ ഏജന്റുമാരാണെന്നും പാർട്ടിക്ക് വേണ്ടിയാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതിനും സുരേന്ദ്രൻ പറയുന്നു. തന്റെ പേരിൽ 300ലധികം കേസുകളാണ് നിലവിലുള്ളതെന്നും അതിനെയൊക്കെ നേരിടാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.
'എനിക്ക് അനുകൂലമായ മാദ്ധ്യമങ്ങളൊന്നും ചെയ്യേണ്ട. പണവും പരസ്യവും ഉപഹാരങ്ങളും നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ എനിക്ക് പറ്റില്ല, പിണറായി വിജയന് പറ്റും. സ്വര്‍ണകടത്ത് കേസ് വാര്‍ത്തകളില്‍ നിന്ന് നിങ്ങള്‍ മാറിയതൊക്കെ എനിക്ക് അറിയാം. നിങ്ങള്‍ക്കിപ്പം ക്യാപ്റ്റനായതൊക്കെ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ബാക്കി പിന്നെ പറയാം. നിങ്ങളുമായി തര്‍ക്കിക്കാന്‍ അല്ല ഞാന്‍ വന്നത്. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാനാണ് വന്നത്.'- സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |