8000 ചിലവിട്ടാൽ 4000 വരവ്
കണ്ണൂർ: ലോക്ഡൗൺ പിൻവലിച്ച് പൊതുഗതാഗതം പുനരാരംഭിച്ചാലും സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യബസുകളും സർവിസ് നടത്തില്ലെന്ന് സൂചന. കൊവിഡും ഇന്ധനവിലവർദ്ധനവും വരുത്തിവച്ച ഭീമമായ നഷ്ടം സഹിച്ച് സർവിസ് നടത്താനാവില്ലെന്ന് കണ്ണൂർ ജില്ലയിലെ ബസുടമകൾ പറയുന്നു. റോഡ് നികുതിയിൽ ഇളവ് അനുവദിച്ചാൽപോലും നിലവിലെ സാഹചര്യത്തിൽ സർവീസ് ലാഭകരമാകില്ലെന്നാണ് ഉടമകളുടെ നിലപാട്.
എണ്ണായിരം രൂപ പ്രതിദിനം ചെലവിടുമ്പോൾ 4000 രൂപയാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. ഒന്നരമാസമായി സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയിട്ട്. 2019 മാർച്ചിൽ ലോക്ഡൗണിന്റെ തുടക്കത്തിൽ പൊതുഗതാഗതം നിർത്തിവെക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന് 67 രൂപയായിരുന്നു. ഇപ്പോഴിത് 93 രൂപയാണ്. നിലവിലുള്ള നിരക്കിൽ സർവീസിന് ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി,ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ് വേറെ. എന്നാൽ കൊവിഡ് ഭീതിമൂലം ജനങ്ങൾ പൊതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നതിനാൽ 4000 രൂപയിൽ കൂടുതൽവരുമാനം കിട്ടില്ലെന്നും ഇത്രയുംവലിയ നഷ്ടം സഹിച്ച് സർവീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ് ജില്ലാബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറയുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം മൂന്നര മാസത്തേക്ക് സർക്കാർ നികുതിയിളവ് നൽകിയിരുന്നു. എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്നുമാസം നികുതിയിളവ് ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല. സർക്കാർ പറയുന്നതുപോലെ 12,000 സ്വകാര്യബസുകൾ സി.എൻ.ജിയിലേക്ക് മാറണമെങ്കിൽ 18 വർഷമെങ്കിലുമെടുക്കും. ആവശ്യം കൂടുമ്പോൾ സി.എൻ.ജി വില കുത്തനെ ഉയരാനിടയുണ്ടെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയ്ക്ക് മുന്നിലേക്ക്
ലോക്ഡൗണിനുശേഷം സർവീസ് നടത്തണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ ഇന്നലെ നിൽപ് സമരം നടത്തി.
ബസുടമകളുടെ ആവശ്യം
ലോക്ഡൗൺ കഴിയുന്നതുവരെ നികുതിയിളവ്
ഡീസലിന് സബ്സിഡി,
കൊവിഡ് കാലത്തേക്ക് മാത്രമായി യാത്രാനിരക്ക് വർദ്ധന
ബസുകൾ നിരത്തിലിറക്കുന്നതിന് മൂന്നുലക്ഷംരൂപ വീതം പലിശരഹിതവായ്പ
ബസ്സുകൾക്ക് മുന്നിലും വീട്ടുപടിക്കലും ബസ്സുടമകൾ നിൽപ്പ് സമരം നടത്തി. #രാജ് കുമാർ കരുവാരത്ത് ജനറൽ സെക്രട്ടറി ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിക്ക് ഓരോ ബഡ്ജറ്റിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ സ്വകാര്യബസ് വ്യവസായത്തെ അവഗണിക്കുകയാണ്.സർക്കാർ എത്രതന്നെ ടിക്കറ്റ് നിരക്ക് കുട്ടിയാലും ഈ വ്യവസായത്തെ ഇനി രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |