കിളിമാനൂർ: കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടുമൊരു ഓൺലൈൻ അദ്ധ്യയനവർഷം ആരംഭിച്ചതോടെ സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാൻഡ്. കഴിഞ്ഞവർഷം രോഗവ്യാപനം ഉടൻ കുറയുമെന്ന പ്രതീക്ഷയിൽ പലരും സെക്കൻഡ് ഹാൻഡ് ഫോണുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസിൽ കയറിയത്.
ഇവരൊക്കെ ഇത്തവണ പുത്തൻ ഫോണുകൾ ആവശ്യപ്പെടുമ്പോൾ ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുകയാണ്. പഴയ ഫോണുകൾ അമിത ഉപയോഗം മൂലം പണിമുടക്കുന്ന അവസ്ഥയിലാണ്. ഇവ അറ്റകുറ്റപ്പണി നടത്തി കളത്തിൽ ഇറക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങാം എന്നതിനാലാണ് സ്വരുക്കൂട്ടിയതും കടം വാങ്ങിയതുമായ പണവുമായി രക്ഷിതാക്കൾ കടകളിൽ എത്തിത്തുടങ്ങിയത്.
മൊബൈൽ ഫോൺ കടകൾ എല്ലാദിവസവും തുറക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അത്യാവശ്യക്കാർ ഷോപ്പ് ഉടമകളെ സമീപിച്ച് വീടുകളിലെത്തി ഫോൺ വാങ്ങുകയാണിപ്പോൾ. ജോലിക്ക് പോകാനാവാതെ ലോക്ക് ഡൗണിൽ കുരുങ്ങി വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവയ്ക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട്ട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം. നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഇവ വാങ്ങാൻ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും പറയുന്നു. സാമ്പത്തിക ശേഷി ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസവകുപ്പും വിവിധ സംഘടനകളും ഫോൺ അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്.
ആശങ്കകൾ
ലൈവ് ക്ലാസ്, റെക്കാഡഡ് ക്ലാസ് എന്നിങ്ങനെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ജോലിക്കും മറ്റും പുറത്ത് പോകുമ്പോൾ മൊബൈൽ കുട്ടികൾ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |