മുഴപ്പിലങ്ങാട്: മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട സെക്രട്ടറിയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മഹാദേവ ദേശായിയുടെ സ്മാരകം അധികൃതരുടെ അവഗണനയിൽ നശിച്ചുതീരുന്നു. സ്വാതന്ത്റ്യസമരവും സാംസ്കാരിക പ്രവർത്തനങ്ങളും ദേശസ്നേഹത്തിന്റെ അടയാളമായി വിശ്വസിച്ച പഴയകാല കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് 1948 ൽ കുളം ബസാറിൽ മഹാദേവദേശായി സ്മാരക വായനശാല സ്ഥാപിച്ചത്.
1942 ആഗസ്റ്റ് 15ന് മരിച്ച മഹാദേവ ദേശായിയുടെ ഇന്ത്യയിലെ തന്നെ അപൂർവ്വ സ്മാരകമാണിത്. വായനശാലയ്ക്ക് സ്വന്തമായി കെട്ടിടം പണിയാൻ കെ.കെ.ചന്തുക്കുട്ടി സ്രാപ്പാണ് സ്ഥലം സൗജന്യമായി നല്കിയത്. അന്ന് പത്രങ്ങൾ വായിക്കാനും റേഡിയോ വാർത്ത കേൾക്കാനും ആളുകൾ വായനശാലയിൽ തമ്പടിച്ചിരുന്നു. വായനശാലയോടൊപ്പം ഗ്രന്ഥാലയവും പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സി.പി. അസ്സുവായിരുന്നു ആദ്യ ലൈബ്രേറിയൻ. സാമ്പത്തിക പ്രയാസത്താൽ നിർജ്ജീവമായ സ്ഥാപനം സർക്കാറിനെ ഏല്പിക്കുകയെന്ന ലക്ഷ്യത്തിൽ 1978ൽ പഞ്ചായത്ത് അധികൃതർക്ക് കൈമാറുമ്പോൾ കെ.വി. കരുണാകരൻ പ്രസിഡന്റും കെ.വി. മുകുന്ദൻ സെക്രട്ടറിയുമായിരുന്നു.
ആദ്യ കാലത്ത് തന്നെ ഓടു മേഞ്ഞ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു വായനശാലയും ഗ്രന്ഥാലയവും. വലിയ വരാന്ത ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ നിയന്ത്രണത്തിലായെങ്കിലും ഗ്രന്ഥാലയത്തിലെ പുസ്തക വിതരണത്തിന് വേണ്ടത്ര പുരോഗതിയുണ്ടായില്ല. ലൈബ്രേറിയനെ നിയമിക്കാത്തതിനാൽ വിതരണം താറുമാറായതോടെ ലൈബ്രറിയിലെ പുസ്തകങ്ങൾ അലമാരയിൽ നശിച്ചുതുടങ്ങി. കെട്ടിടത്തിന്റെ മേൽക്കൂര കാലപ്പഴക്കത്താൽ ചോർന്നൊലിക്കുകയാണിപ്പോൾ. കൊവിഡ് നിയന്ത്രണത്തിന് മുമ്പെ വായനശാല അടഞ്ഞുകിടന്നതിനാൽ ചോർച്ച ശ്രദ്ധിക്കാനും ആളില്ലാതായി. ചില പൊതുപ്രവർത്തകർ ചേർന്ന് പ്ലാസ്റ്റിക് പായ വിരിച്ചെങ്കിലും ചോർച്ച പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
വേണം പുതിയ സ്ഥലവും കെട്ടിടവും
ദേശീയ പാത സ്ഥലമെടുപ്പിൽ വായനശാല കെട്ടിടവും ഉൾപ്പെട്ടതോടെ പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നിരിക്കുകയാണ്. ദേശീയപാതയ്ക്കായി കെട്ടിടം ഒഴിയുമ്പോൾ പകരം സംവിധാനം ഒരുക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല. രാജ്യത്തിന് അഭിമാനമായ ദേശസ്നേഹിയുടെ ഓർമ്മയ്ക്കായി നാട്ടുകാർ സ്ഥാപിച്ച വായനശാലയും ഗ്രന്ഥാലയവും സംരക്ഷിക്കാൻ അടിയന്തരമായി നടപടി കൈക്കൊണ്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. ജിതിൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കിയിട്ടുണ്ട്.
അലമാരയ്ക്കകത്തും മേശയിലും മറ്റുമായി കിടക്കുന്ന പുസ്തകങ്ങളിൽ അമൂല്യമായ പല കൃതികളും ഉണ്ട്
എഴുത്തുകാരൻ വി.കെ. ശശിധരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |