കോവളം: ജില്ലയിലെ ഏക ശുദ്ധ ജല തടാകമായ വെള്ളായണി കായലിൽ പരമ്പരാഗത കായൽ മീനുകൾ വംശനാശത്തിലേക്ക്. കായലിലെ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നെന്ന് അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രവും, കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അശാസ്ത്രീയ മത്സ്യബന്ധനവും മണലെടുപ്പുമാണ് മീൻ ലഭ്യത നാലിലൊന്നായി കുറയാൻ കാരണം. വെള്ളായണി കായൽ വെങ്ങാനൂർ, കല്ലിയൂർ എന്നീ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുകയാണ്. മീനുകളെ ലക്ഷ്യം വെച്ച് കായലിൽ വല വിരിക്കുന്നവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള മീനുകൾ ലഭിച്ചില്ലായെങ്കിൽ ചെറിയ മീനുകൾ ഉൾപ്പടെയുള്ളവയെ കായൽ ബണ്ടിൽ ഉപേക്ഷിച്ചുപോകുന്നതാണ് പ്രധാന പ്രശ്നം. വെങ്ങാനൂർ പഞ്ചായത്തിലെ കടവിൻമൂല-വവ്വാമൂല ഭാഗത്തുള്ള കായൽഭാഗത്ത് ഉപേക്ഷിക്കപ്പെട്ട ചെറുമീനുകൾ കരയിൽ ചത്ത് കിടക്കുന്നതുകാരണം ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പറയുന്നു.
മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു, എന്നിട്ടും
ഫിഷറീസ് വകുപ്പും അക്വാട്ടിക് ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഒഫ് അക്വാകൾച്ചർ-കേരള(അഡാക്) എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ മീൻകുഞ്ഞുങ്ങളെ മുമ്പ് കായലിൽ നിക്ഷേപിച്ചിരുന്നു. കട്‌ല, രോഹു, കരിമീൻ, മൃഗാൽ, ആറ്റ്‌കൊഞ്ച് എന്നിങ്ങനെയുള്ള മീനുകളെയാണ് വെള്ളായണി കായലിൽ നിക്ഷേപിച്ചത്. ഈ മീനുകൾ വളർന്ന് പ്രജനനം നടത്തി കൂടുതൽ മീൻസമ്പത്ത് ഉണ്ടാകേണ്ടതാണ്. എന്നാൽ കായലിലെ നിയമ വിരുദ്ധമായ മീൻ പിടിത്തം കാരണം മിക്ക മീനുകളും അപ്രത്യക്ഷമായി.
* കായൽമീനുകളെ തിന്നാൻ ചേരക്കോഴി, നീർക്കാക്ക, നീലപൊൻമാൻ, പുള്ളിമീൻ കൊത്തി, ചായമുണ്ടി, ചിന്നമുണ്ടി എന്നിവ ധാരാളമായി എത്തിയിരുന്നു.
*മിക്ക മീനുകളും അപ്രത്യക്ഷമായതിനാൽ ഇവയുടെ വരവും കുറഞ്ഞിട്ടുണ്ട്.
*ഇപ്പോൾ പായലും കുളവാഴയും താമരയും വളർന്ന് കായലിന്റെ ഒഴുക്കും തടസ്സപ്പെട്ടിരിക്കുകയാണ്.
*ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യവും ചെളിയും അടിഞ്ഞും കായലിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിയിട്ടുണ്ട്.
* മീനുകളുടെ വംശനാശത്തിനും ഇതും കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |