ബീജിംഗ്: മദ്ധ്യ ചെെനയിൽ വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് 12 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ഹുബെ പ്രവിശ്യയിലെ ഷിയാൻ നഗരത്തിലെ ഷാങ്‍വാൻ ജില്ലയിൽ ഇന്നലെ പ്രാദേശിക സമയം ആറരയോടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. പരിക്കേറ്റ 39 പേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് കുടുങ്ങിക്കിടന്ന 150 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കൂടുതൽ പേർ സംഭവസ്ഥലത്ത് കുടുങ്ങിയതായാണ് വിവരമെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ സ്ഥലത്തെ മാർക്കറ്റ് കെട്ടിടം പൂർണമായി തകർന്നുവെന്നാണ് വിവരം. സംഭവസമയം ഈ മാർക്കറ്റിൽ പ്രഭാതഭക്ഷണവും അവശ്യ സാധനങ്ങളും വാങ്ങുകയായിരുന്ന പ്രദേശവാസികളാണ് ദുരിന്തത്തിനിരയായവരിൽ ഏറെയും. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സൂചനയുണ്ട്. ആശുപത്രിയിലെത്തിച്ച പലരുടേയും നില ഗുരുതരമായതിനാൽ പ്രദേശത്തുള്ളവരോട് അടിയന്തരമായി രക്തം ദാനം ചെയ്യാൻ ഷിയാനിലെ ആശുപത്രികൾ അഭ്യർഥിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |