തൊഴിൽ നഷ്ടത്തിന്റെ തീച്ചൂളയിൽ പാചകത്തൊഴിലാളികൾ
ആലപ്പുഴ: വിദ്യാലയവുമായി ഓൺലൈൻ വഴിയെങ്കിലും ബന്ധപ്പെടാൻ കുട്ടികൾക്ക് അവസരമുണ്ടായിരിക്കെ, പാചകപ്പുരകളുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാതെ സ്കൂൾ പാചക തൊഴിലാളികൾ ഗതികേടിൽ. കൊവിഡിന്റെ പേരിൽ കുട്ടികൾക്ക് അരിയും സാധനങ്ങളും വീടുകളിലെത്തുമ്പോഴും, അവർക്കായി കരിയും പുകയും ഏറ്റിരുന്നവർ പ്രതിസന്ധിയുടെ നാൾവഴികളിലാണ്.
കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലുണ്ടായ അവഗണനയും തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ 500 രൂപയാണ് ഇവർക്ക് വേതനം ലഭിച്ചിരുന്നത്. ശനി, ഞായർ അവധി ദിനങ്ങൾ ഒഴിവാക്കിയാൽ മാസം 12,000-13,000 രൂപയാണ് മാസശമ്പളം. സാധാരണ എല്ലാ ബഡ്ജറ്റിലും 50 രൂപ വീതം വേതനവർദ്ധനവ് ലഭിച്ചിരുന്നതാണ്. കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞതിനാൽ പ്രതിമാസം 1600 രൂപ വീതം സർക്കാർ നൽകിയിരുന്നതും കഴിഞ്ഞ നാല് മാസമായി മുടങ്ങി. ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിച്ചിരുന്ന വെക്കേഷൻ അലവൻസും കിട്ടിയിട്ടില്ല. ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കഴിഞ്ഞ വർഷം മാർച്ചിൽ ആകെ നാല് അദ്ധ്യയന ദിവസങ്ങൾ മാത്രമായിരുന്നെങ്കിലും 22 ദിവസത്തെയും വേതനം ലഭിച്ചത് ആശ്വാസമായിരുന്നു.
പാചകവും പാത്രം കഴുകലുമടക്കം എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടിവരും. 300 വിദ്യാർത്ഥികളിൽ കൂടുതലുള്ള സ്കൂളുകളിൽ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കാം. മറ്റുള്ള സ്കൂളുകളിൽ എല്ലാ ജോലികളും ഉച്ചയ്ക്ക് 12നുള്ളിൽ ഒറ്റയ്ക്ക് തീർക്കണം. അവധി എടുക്കണമെങ്കിൽ പകരം ആളെ കണ്ടെത്തി നൽകണം. അവധിയോ പഠിപ്പ് മുടക്കോ വന്നാൽ അന്നത്തെ വേതനം നഷ്ടമാകും.
സർക്കാരിന്റെ കണക്കിൽ സന്നദ്ധ സേവകരായാണ് പാചകത്തൊഴിലാളികളെ കണക്കാക്കിയിരിക്കുന്നത്. അതിനാൽ പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹതയില്ല. പിരിഞ്ഞുപോകുമ്പോൾ വണ്ടിക്കാശിന് പോലും നയാപൈസ ലഭിക്കില്ല.
ചിട്ടവട്ടങ്ങൾ ഏറെയുണ്ട്
സ്കൂളിൽ നൂൺ മീൽ കമ്മിറ്റിയുണ്ട്. ഓരോ മാസവും അദ്ധ്യയന ദിനങ്ങളുടെ എണ്ണത്തെ തുക കൊണ്ടു ഗുണിച്ചാണ് വേതനം കണക്കാക്കുന്നത്. മുമ്പ് കഞ്ഞിയും പയറും ആയിരുന്നെങ്കിൽ, പിന്നീട് മൂന്ന് കൂട്ടം കറിയുൾപ്പെടെ തയ്യാറാക്കിത്തുടങ്ങി. ആഹാരം വൃത്തിയായി പാകം ചെയ്ത് പാത്രത്തിലാക്കി അടച്ചു വയ്ക്കണം. അദ്ധ്യാപകർ കൂട്ടായി വേണം വിതരണം ചെയ്യാൻ. ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ പാചകത്തൊഴിലാളി കഴുകി വൃത്തിയാക്കി വയ്ക്കണം. കയ്യുറയും ഏപ്രണും ധരിക്കണം.
.........................................
നാല് മാസമായി സർക്കാർ ധനസഹായം മുടങ്ങി
ഏപ്രിൽ, മേയ് 2000 രൂപ വെക്കേഷൻ അലവൻസ് ലഭിച്ചില്ല
കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും പരാമർശമില്ല
...........................................
₹ 500: സ്കൂൾ പാചകത്തൊഴിലാളിയുടെ പ്രതിദിന വേതനം
₹ 12,000: മാസം പരമാവധി ലഭിക്കുന്ന വേതനം
.................
കൊവിഡ് കാലത്ത് ആശ്വാസമായി സർക്കാർ നൽകിയിരുന്ന 1600 രൂപാ ധനസഹായം കഴിഞ്ഞ നാല് മാസമായി ലഭിക്കുന്നില്ല. മറ്റൊരും തൊഴിലിനും പോകാൻ സാധിക്കുന്നുമില്ല
സ്കൂൾ പാചകത്തൊഴിലാളി
..............................
യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിഭാഗമാണ് സ്കൂൾ പാചക തൊഴിലാളികൾ. കഴിഞ്ഞ രണ്ട് ബഡ്ജറ്റും നിരാശാജനകമായിരുന്നു. പ്രതിദിന വേതനം 500 രൂപയിലെത്തിയ ശേഷം ജോലിക്ക് കയറാൻ തൊഴിലാളികൾക്ക് അവസരം ലഭിച്ചിട്ടില്ല
സുരേഷ് സൂര്യമംഗലം, ജില്ലാ പ്രസിഡന്റ്, സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |