തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവ് ജീവിത പ്രശ്‌നമെന്ന് നിയുക്ത കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ എം പി. ഇന്ധനവില വര്‍ദ്ധനവിന്‍റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസര്‍ക്കാരാണ്. കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പട്ടാപ്പകല്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കാളവണ്ടിയില്‍ യാത്ര ചെയ്‌ത് ചരിത്രം സൃഷ്‌ടിച്ച, ജനശ്രദ്ധയാകര്‍ഷിച്ച, രാഷ്ട്രത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ബി ജെ പിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാന്‍ മലയാളികള്‍ക്ക് പ്രയാസപ്പെടേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചുളള യു ഡി എഫ് എം പിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'
കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാരിന്‍റെ പരാജയത്തിന്‍റെ അടയാളമായി പെട്രോള്‍ വില വര്‍ദ്ധനവിനെ ചൂണ്ടിക്കാട്ടി 2012 മേയ് 23ന് മോദി ട്വീറ്റ് ചെയ്‌തിരുന്നു.എന്നാല്‍ എന്താണ് ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥയെന്നും സുധാകരൻ ചോദിച്ചു.
എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് വില വർദ്ധനയെന്ന കേന്ദ്രസർക്കാർ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമർത്തി ഫാസിസ്റ്റ് സർക്കാർ ആകുകയാണ് നരേന്ദ്ര മോദി സർക്കാർ. പെട്രോൾ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വില വർദ്ധനവിൽ മോദിയുടെ കൂട്ടുപ്രതിയാണ് പിണറായി വിജയൻ എന്നായിരുന്നു കെ മുരളീധരൻ എം പിയുടെ പ്രതികരണം. എം പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമ്മദ് ബഷീർ, ആന്‍റോ ആന്‍റണി, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |