തളിപ്പറമ്പ: റോഡ് വികസനത്തിന്റെ പേരിൽ മാർക്ക് ചെയ്യാത്ത മരങ്ങൾ മുറിച്ചുകടത്തൽ തകൃതി. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാത 36ന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റിയത്.
1904 ൽ നട്ടുപിടിപ്പിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ നാല് കൂറ്റൻ പ്ലാവുകളും കരിമ്പം ഇ.ടി.സിക്ക് സമീപത്തെ ഇരൂൾമരവുമാണ് മുറിച്ചത്. ഈ അഞ്ചു മരങ്ങളും റോഡ് വികസനത്തെ ഒരു വിധത്തിലും ബാധിക്കാത്തതും മുറിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മാർക്ക് ചെയ്യാത്തവയുമാണ്.
45 കിലോമീറ്റർ ദൂരത്തിൽ 143 മരങ്ങൾ മാത്രമാണ് മുറിച്ചുമാറ്റാൻ ദേശീയപാത വിഭാഗവും വനംവകുപ്പും മാർക്ക് ചെയ്ത് നൽകിയത്. എട്ടു ലക്ഷത്തോളം രൂപയ്ക്കാണ് ഇവ മുറിക്കാനായി ഇരിക്കൂർ സ്വദേശി ലേലം കൊണ്ടത്. ഇതിന്റെ മറവിലാണ് മാർക്ക് ചെയ്യാത്ത, ലക്ഷങ്ങൾ വിലമതിക്കുന്ന വന്മരങ്ങൾ മുറിച്ചുകടത്തിയത്. സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയ, ബ്രിട്ടീഷ് കാർഷിക ശാസ്ത്രജ്ഞൻ നട്ടുപിടിപ്പിച്ച എട്ട് നാട്ടുമാവുകളിൽ ഏഴെണ്ണവും വികസനത്തിന്റെ ഭാഗമായി നേരത്തെ മുറിച്ചുനീക്കിയിരുന്നു.
ലേലം ചെയ്ത മരങ്ങൾ മുറിച്ചുമാറ്റുന്ന ഘട്ടത്തിൽ പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യം ഉണ്ടാകാത്തതാണ് വന്മരങ്ങൾ വ്യാപകമായി കടത്താൻ കാരണമായതെന്ന് പറയപ്പെടുന്നു. മുറിച്ച മരങ്ങൾ പലതും ആഴ്ചകളായി റോഡരികിൽ തന്നെയായിരുന്നുവെങ്കിലും മുട്ടിൽ മരംമുറി വിവാദം ഉയർന്നതോടെ തിരക്കിട്ട് സ്ഥലത്തുനിന്ന് നീക്കം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അനധികൃത മരം മുറിക്കെതിരെ മുൻ എ.ഡി.എം എ.സി.മാത്യു, മന്ത്രിമാരായ എം.വി. ഗോവിന്ദനും പി.എം. മുഹമ്മദ് റിയാസിനും പരാതി. നൽകിയിട്ടുണ്ട്. ഇതിനിടയിൽ ദ്രുതഗതിയിൽ മരം മുറിക്കുന്നത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |