കൊച്ചി: അമ്മയെയും തന്റെ രണ്ടു പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മാനസികരോഗിയായ കൊല്ലം സ്വദേശിനിക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇവരെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന് മൊഴിയുണ്ടായിട്ടും കൂടുതൽ അന്വേഷണം നടത്തി വസ്തുതകൾ ഹാജരാക്കാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിമർശിച്ചു.
2008 ഫെബ്രുവരി അഞ്ചിനാണ് കൊല്ലം സ്വദേശിനി പ്രായമായ അമ്മയെയും തന്റെ എട്ടും ആറും വയസുള്ള പെൺമക്കളെയും കഴുത്തറുത്തു കൊന്നത്. പ്രതി സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചെങ്കിലും സംഭവമറിഞ്ഞ് ഒാടിയെത്തിയവർ ആശുപത്രിയിലെത്തിച്ചതിനാൽ രക്ഷപ്പെട്ടു. വിചാരണവേളയിൽ പ്രതി കുറ്റം നിഷേധിച്ചു. അറിഞ്ഞുകൊണ്ട് താനാരെയും ഉപദ്രവിച്ചിട്ടില്ലെന്നും ആരോ തന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതകങ്ങൾ നടത്തിയതാണെന്നും ഇവർ പറഞ്ഞു. ഇൗ വാദം തള്ളിയ കൊല്ലം സെഷൻസ് കോടതി 2013 നവംബർ 28 ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
കുറ്റകൃത്യത്തെത്തുടർന്ന് അറസ്റ്റിലായ ഇവരെ പരിശോധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ മാനസികരോഗത്തിന് ചികിത്സ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. പുനലൂരിലെ ഒരു ആശുപത്രിയിൽ ഇവർ മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായി സഹോദരനും മൊഴി നൽകിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളോ മാനസിക പ്രശ്നങ്ങളോ കാരണമാകാം കൊല നടത്തിയതെന്നും ഇയാളുടെ മൊഴിയിൽ പറഞ്ഞിരുന്നു. വിചാരണ തുടങ്ങുന്നതിനു മുമ്പും ചികിത്സ തേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് സത്യം കോടതിയെ ധരിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിൽ ഇക്കാര്യം അന്വേഷിക്കുമായിരുന്നു. കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വെറുതേവിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |