തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നാം ഡോസ് ലഭിച്ച സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് രണ്ടാം ഡോസിന് ഷെഡ്യൂൾ കിട്ടാതെ നട്ടം തിരിയുന്നതിനാൽ അവർക്കായി പ്രത്യേക സ്‌പോട്ട് രജിസ്‌ട്രേഷൻ വേണമെന്ന ആവശ്യം ശക്തം. ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ട് ഡോസുകളുടെ ഇടവേള 84 ദിവസമായി ദീർഘിപ്പിച്ചതിനാൽ പലരുടെയും രണ്ടാം ഡോസിന്റെ സമയം കഴിഞ്ഞു.
ഈ വിഭാഗത്തിലെ 18 - 44 പ്രായക്കാർക്ക് വെബ്‌സൈറ്റിൽ ബുക്ക് ചെയ്ത് വാക്‌സിൻ എടുക്കാനാവുന്നില്ല. ഈ പ്രായപരിധിയിലുള്ളവരിൽ പ്രത്യേക അസുഖങ്ങളുള്ളവർ, വിദേശത്ത് പോകുന്നവർ, മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർ എന്നിവർക്കാണ് ഇപ്പോൾ വാക്‌സിനായി ബുക്ക് ചെയ്യാനാവുന്നത്. മുൻഗണനാ വിഭാഗങ്ങളിലില്ലാത്ത സർക്കാർ ജീവനക്കാർക്ക് ഷെഡ്യൂൾ ചെയ്യാൻ കഴിയാത്തതിനാൽ പ്രത്യേകമായി സ്‌പോട്ട് രജിസ്‌ട്രേഷൻ തന്നെ വേണ്ടിവരും. ജില്ലയിൽ 25 ശതമാനത്തിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ഡോസും ലഭിച്ചവർ ആറ് ശതമാനം പോലുമായില്ല. അതേസമയം, കനത്ത മഴയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം പലർക്കും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
സാധാരണക്കാർക്ക് രജിസ്‌ട്രേഷൻ ഡ്രൈവ്
രജിസ്‌ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കാനും ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം നടത്താനും നിർദ്ദേശമുണ്ട്. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽക്കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാനും കൂടുതൽ വാക്‌സിനേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്താനും ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
770 പേർക്ക് കൊവിഡ്
തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയെത്തി. 770 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 1147 പേർ രോഗമുക്തരായി. 5,723 പേരെയാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45% ആണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,952 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 759 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 04 ആൾക്കും, 05 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 02 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജിൽ 188
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 713
സർക്കാർ ആശുപത്രികളിൽ 293
സ്വകാര്യ ആശുപത്രികളിൽ 334
ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1110
വീടുകളിൽ 6,544
വാക്‌സിൻ സ്വീകരിച്ചത് 7,91,671
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ആദ്യ ഡോസ് 7,91,671 പേരും രണ്ടാം ഡോസ് 1,83,598 പേരും സ്വീകരിച്ചു. വാക്‌സിൻ സ്വീകരിച്ചവരുടെ വിശദവിവരങ്ങൾ ഇപ്രകാരം. വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കൻഡ് ഡോസ് എന്ന ക്രമത്തിൽ. ആരോഗ്യപ്രവർത്തകരിൽ 46,552 പേർക്ക് ഫസ്റ്റ് ഡോസും 38,961 പേർക്ക് സെക്കൻഡ് ഡോസും മുന്നണി പോരാളികളിൽ 37,581 പേർക്ക് ഫസ്റ്റ് ഡോസും 24,270 പേർക്ക് സെക്കൻഡ് ഡോസും 45 വയസിന് മുകളിലുള്ളവരിൽ അത് 6,15,897 ഉം 1,19,975 ഉം ആണ്. 18 - 44 വയസിന് ഇടയിലുള്ളവരിൽ അത് 91,641 ഉം 392ഉം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |