കൊടുങ്ങല്ലൂർ: കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബീച്ചിൽ സൂര്യാസ്തമയം ദർശിക്കാനുള്ള പ്രത്യേക സംവിധാനങ്ങളോടെ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നീക്കം.
വിസ്തൃതിയേറിയ മണൽപ്പരപ്പോട് കൂടിയ ബീച്ചിനെ 'ഗേറ്റ് വേ ഒഫ് മുസിരിസ്' എന്ന പേരിൽ, സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി മാറ്റിയെടുക്കാനുള്ള പദ്ധതികൾക്കുള്ള ആക്ഷൻ പ്ളാനിനാണ് നീക്കം നടക്കുന്നത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.
പദ്ധതി പ്രദേശം സന്ദർശിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും. സൗന്ദര്യവത്കരണത്തിന് മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസസ് റൂട്ട് പ്രോജക്ടിൽ നിന്ന് ആറ് കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് 2021 ഫെബ്രുവരിയിൽ തുടക്കമിട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ ബീച്ചിന്റെ ഒരു ഭാഗത്ത് 20 സെന്റ് സ്ഥലത്ത് മിയോവാക്കി കാട് സ്ഥാപിച്ചു കഴിഞ്ഞു. കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടിയുടെ നിർമ്മാണവും ആരംഭിച്ചു. ഇവിടെ നിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേയ്ക്ക് ടൂറിസ്റ്റുകളെ ബന്ധിപ്പിക്കാനാകും. ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്ന വിശേഷണത്തിനും ഈ ബീച്ച് അർഹമായിട്ടുണ്ട്. കോടികൾ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങളും നിർമാണങ്ങളും പൂർത്തിയാകുന്നതോടെ മുനയ്ക്കൽ ബീച്ച് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും.
സൗന്ദര്യവത്കരണം ഇങ്ങനെ
കൂടുതൽ ശിൽപ്പങ്ങളും ഇരിപ്പിടങ്ങളും വഴിവിളക്കുകളും നടപ്പാതകളും
ഭിന്നശേഷിക്കാർക്കുള്ള റാംപുകൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കഫേ
കുട്ടികളുടെ പാർക്ക്, സാംസ്‌കാരിക പരിപാടികൾക്കായി വിശാലമായ സ്റ്റേജ്
ഫുട്ബാൾ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള പ്രത്യേക സൗകര്യം
കൊവിഡും ലോക്ക് ഡൗണും മൂലമുള്ള പ്രതിസന്ധികൾ കഴിയുന്നതോടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കും
പി. എം നൗഷാദ്
മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |