ഹോളണ്ട് ഉക്രൈനെ 3-2ന് കീഴടക്കി
ആസ്റ്റർഡാം: യൂറോയുടെ പുതിയ പതിപ്പിലെ ഇതുവരെയുള്ള ഏറ്റവും മികച്ച മത്സരത്തിൽ ഹോളണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രൈനെ കീഴടക്കി. ആസ്റ്റർഡാം അരീനയിൽ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഓറഞ്ച് പടയുടെ ടോട്ടൽ ഫുട്ബാളും ഉക്രൈന്റെ തക്കംപാർത്തുള്ള ഒളിയാക്രമണവും ഫുട്ബാൾ പ്രേമികളുടെ മനംകുളിർപ്പിച്ചു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മുന്നിൽ നിന്ന് നയിച്ച ഡച്ച് നായകൻ ജോർജിനൊ വൈനാൾഡമും വൗട്ട് വെഗ്റോസ്റ്റും നേടിയ ഗോളുകളിൽ 59-ാം മിനിട്ടിലെത്തുമ്പോൾ ആതിഥേയർ വ്യക്തമായ ലീഡ് നേടിയതായിരുന്നു. എന്നാൽ ആൻഡ്രി വെർമെലാങ്കോയും റോമൻ യരേംചുക്കും നേടിയ തകർപ്പൻ ഗോളുകളിലൂടെ ഉക്രൈൻ അവിശ്വസനീയമായി സമനിലപിടിച്ചു. എന്നാൽ കളി കൈവിട്ടെന്ന് കരുതിയ നേരത്ത് 85-ാം മിനിട്ടിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ഡെൻസൽ ഡെംഫ്രൈസ് ഓറഞ്ച് പടയുടെ വീരനായകനാവുകയായിരുന്നു.
ഡ്രെംഫ്രൈസിന്റെ പാസിൽ നിന്നാണ് വൈനാൾഡം ഹോളണ്ടിന്റെ ആദ്യ ഗോൾ നേടിയതും. ഏഴു വർഷങ്ങൾക്ക് ശേഷം ഒരു വലിയ ടൂർണമെന്റിനെത്തിയ ഡച്ച് പട സ്ഥിരം നായകനായ വാൻഡിക്ക് ഉൾപ്പെടെയുള്ള പലപ്രമുഖരും ഇല്ലായിരുന്നിട്ടും തകർപ്പൻ തുടക്കം സ്വന്തമാക്കുകയായിരുന്നു.
നോട്ട് ദ പോയിന്റ്
3-5-2 ശൈലിയിൽ കോച്ച് ഫ്രാങ്ക് ഡി ബോയർ കളത്തിലിറക്കിയ ഡച്ച് പടയെ 4-3-3 ശൈലിയിലാണ് പഴയപടക്കുതുരയായ ആന്ദ്രേ ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈൻ നേരിട്ടത്. കളത്തിലെ അവരുടെ പ്രകടനത്തെ സാധൂകരിക്കുന്നതായിരുന്നില്ല മത്സരത്തിലെ കണക്കുകൾ. ഷോട്ടുകളിലും പൊസഷനിലുമെല്ലാം ഹോളണ്ടിന്റെ ആധിപത്യമായിരുന്നെങ്കിലും അവസരം പാർത്തുള്ള ഒളിയാക്രമണങ്ങളിലൂടെ ഉക്രൈൻ ഓറഞ്ച് പടയെഞെട്ടിച്ചു കളഞ്ഞൂവെന്നതാണ് സത്യം.
ഗോൾ ഗോൾ
52-ാം മിനിട്ട് : ഡെംഫ്രൈസിന്റെ ക്രോസ് ബാൾ ഉക്രൈൻ ഗോളി ബുഷ്ചാൻ തട്ടിയകറ്റിയത് ബോക്സിലുണ്ടായിരുന്ന വൈനൈൾഡത്തിന്റെ അടുത്തേക്കാണ് പോയത്. വൈനാൾഡത്തിന്റെ മിന്നൽ ഷോട്ട് വലകുലുക്കി. 1-0
58-ാം മിനിട്ട് : ഡെംഫ്രൈസിന്റെ ഇടപെൽ ഈ ഗോളിലും ഉണ്ട്. ഡെംഫ്രൈസിന്റെ ഷോട്ട് ക്ലിയർ ചെയ്യാനുള്ള ഉക്രൈന്റെ മാത്വിയങ്കോയുടെ ശ്രമം ശരിയായില്ല. പന്ത് കിട്ടിയ വെഗ്റോസ്റ്ര് പന്ത് വലയ്ക്കകത്താക്കി.
75-ാം മിനിട്ട് : യാർമെലങ്കോ വെടിക്കെട്ട് ഷോട്ടിലൂടെ ഹോളണ്ടിനെ ഞെട്ടിച്ച് ഉക്രൈന്റെ ഗോൾ അക്കൗണ്ട് തുറന്നു.
79-ാം മിനിട്ട്:മലിനോവ്സ്കിയെടുത്ത തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിലേക്ക് ഓടിക്കയറി ചാടി ഹെഡ്ഡ് ചെയ്ത് യരേംചുക്ക് ഉക്രൈനെ ഒപ്പമെത്തിച്ചു.
85-ാം മിനിട്ട് : പകരക്കാരൻ നഥാൻ ആകെ ഉക്രൈൻ ഗോൾ മുഖത്തേക്ക് ഉയർത്തി നൽകിയ പന്ത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലാക്കി ഡെംഫ്രൈസ് ഡച്ച് പടയ്ക്ക് വിജയം സമ്മാനിച്ചു. കളിയിലെ താരവും ഡെംഫ്രൈസ് തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |