പാലക്കാട്: പത്ത് വർഷം പ്രണയിനിയെ മുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ മൊഴിയെടുത്തു. സജിതയുടെയും റഹ്മാന്റെയും മൊഴികളാണ് കമ്മിഷൻ രേഖപ്പെടുത്തിയത്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറയിലെത്തിയത്.
നെന്മാറ സംഭവം അവിശ്വസനീയമാണെന്ന് എം സി ജോസഫൈൻ പ്രതികരിച്ചു. തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെയാണ്. പ്രണയിച്ച് ഒന്നിച്ചുജീവിക്കാൻ തിരഞ്ഞെടുത്ത രീതി ശരിയല്ല. പൊലീസ് റിപ്പോർട്ട് മാത്രം പരിഗണിക്കില്ല. സജിതയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നും ജോസഫൈൻ പറഞ്ഞു.
സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും, റഹ്മാനെതിരെയുള്ള കേസ് ഒഴിവാക്കണമെന്നുമാണ് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടത്. മുറിയിൽ സജിത കഴിഞ്ഞിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം റഹ്മാൻ തള്ളി.
അതേസമയം കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മിഷൻ ഉറപ്പുനൽകിയതായി സജിത പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും യുവതി ആവർത്തിച്ചു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് വനിതാ കമ്മിഷൻ റഹ്മാന്റെ പേരിൽ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |