കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നേടിയ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി സിപിഎം നേതാവും മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജ്. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ടഭ്യർത്ഥിച്ചെന്നാണ് സ്വരാജ് തന്റെ ഹർജിയിലൂടെ ആരോപിക്കുന്നത്.
'അയ്യപ്പന് ഒരു വോട്ട്' എന്ന് അച്ചടിച്ച തിരഞ്ഞെടുപ്പ് നോട്ടീസുകൾ കെ ബാബു മണ്ഡലത്തിൽ വിതരണം ചെയ്തു എന്നും സ്വരാജ് ആരോപിക്കുന്നു. നോട്ടീസിൽ അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് ബാബു പ്രചാരണം നടത്തി. സ്വരാജ് തന്റെ ഹർജിയിൽ ആരോപിക്കുന്നു.
എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചുവെന്നും ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നും ഹർജിയിൽ ആരോപണമുണ്ട്. കെ ബാബുവിന്റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിനായി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |