നെന്മാറ: അയിലൂരിൽ പത്തു വർഷത്തോളം യുവാവ് സ്വന്തംവീട്ടിലെ മുറിയിൽ കാമുകിയെ ഒളിപ്പിച്ച സംഭവം അസാധാരണമെന്ന് വനിതാകമ്മിഷൻ. സംഭവത്തിൽ അവിശ്വസനീയമായ കാര്യങ്ങളേറെയുണ്ട്. തേനും പാലും നൽകി പക്ഷിയെ കൂട്ടിലിട്ട് വളർത്തിയാലും അത് ബന്ധനം തന്നെയാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ തെളിവെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് ഇരുവരും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ അവർ സുഖമായി ജീവിക്കട്ടെ. ഇവരുടെ ശിഷ്ടജീവിതം കമ്മിഷൻ നിരീക്ഷിക്കും. ഒരുമിച്ച് ജീവിക്കാൻ റഹ്മാൻ തിരഞ്ഞെടുത്ത വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. 10 വർഷം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന കേസ് അന്വേഷിച്ചതിൽ പൊലീസ് ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.
ഇന്നലെ പകൽ പത്തരയോടെ വിത്തിനശേരിയിലെ വാടകവീട്ടിലെത്തിയ കമ്മിഷൻ അംഗങ്ങൾ സജിതയെയും റഹ്മാനെയും കണ്ട് മൊഴിയെടുത്തു. ശേഷം യുവതി ഒളിച്ചുതാമസിച്ചിരുന്ന അയിലൂരിലെ വീട്ടിലെത്തി മുറി പരിശോധിച്ച് റഹ്മാന്റെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. എന്തുകൊണ്ട് ഒറ്റമുറിയിൽ നിന്ന് പുറത്തിറങ്ങി ജീവിക്കാൻ തീരുമാനിച്ചില്ലെന്ന ചോദ്യത്തിന്, സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിർപ്പുണ്ടാവുമെന്ന ഭയം കൊണ്ടാണെന്നാണ് ഇരുവരും കമ്മിഷന് മൊഴി നൽകിയത്. തനിക്ക് പരാതിയൊന്നുമില്ല, സന്തുഷ്ടയാണ്. ഇനിയെങ്കിലും തങ്ങളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണം. റഹ്മാനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടതായും സജിത മാദ്ധ്യമങ്ങളോട് പറഞ്ഞു.സംഭവത്തെക്കുറിച്ച് നെന്മാറ സി.ഐ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |