പത്തനാപുരം: പട്ടാഴി വടക്കേക്കരയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ രാവിലെ പലരീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നത് നാട്ടുകാരെ ഭീതിയിലാക്കി. വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചെന്നും ആറോളം പേർ ചികിത്സയിലാണെന്നുമുള്ള വാർത്തയാണ് ആദ്യം പ്രചരിക്കപ്പെട്ടത്. പിന്നീട് ഇവർ കഴിച്ചത് വ്യാജമദ്യമല്ല, സാനിറ്റൈസറാണെന്ന തരത്തിലുള്ള വാർത്തകൾ വന്നു. രാവിലെ 10 മണിയോടെ രണ്ടുപേർകൂടി മരിച്ചെന്ന് പ്രചാരണമുണ്ടായി. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള രാജീവിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസാണ് കഴിച്ചത് സർജിക്കൽ സ്പിരിറ്റാണെന്ന് കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് ലിറ്റർ സ്പിരിറ്റ്
മരണപ്പെട്ട മുരുകാനന്ദൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് ലിറ്റർ സ്പിരിറ്റ് കൊണ്ടുവന്നെന്നും ഇതിൽ ഒരു ലിറ്റർ മാത്രമേ മരണപ്പെട്ടവരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരും കഴിച്ചിട്ടുള്ളൂവെന്നും കണ്ടെത്തി. തുടർന്ന് ബാക്കി സ്പിരിറ്റ് തേടി പൊലീസും എക്‌സൈസും സംശയമുള്ള ആൾക്കാരെ ചുറ്റിപ്പറ്റി അന്വഷണം നടത്തി. അന്വേഷണത്തിൽ പട്ടാഴിഭാഗത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് കോടയും ചില സ്ഥാപനങ്ങളിൽ നിന്ന് പുകയില ഉത്പന്നങ്ങളും കണ്ടെത്തി. ഉച്ചയ്ക്ക് ശേഷമാണ് രണ്ടുപേർ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന വിവരം പ്രദേശവാസികൾക്ക് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |