തിരുവനന്തപുരം: എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി (സോഷ്യലി ആൻഡ് എഡ്യുക്കേഷണലി ബാക്ക്വേർഡ് ക്ലാസ്സ്) പട്ടികയിൽപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിലും പ്രവേശന പരീക്ഷകളിലും ഇവർക്ക് സംവരണാനുകൂല്യം ലഭിക്കും. എം.ബി.ബി.എസ്, ബി-ടെക്, ബി.ഡി.എസ്, ബി.എസ്.സി നഴ്സിംഗ്, ബിഫാം, പാരാ മെഡിക്കൽ കോഴ്സുകൾ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലെല്ലാം സീറ്റ് സംവരണമുണ്ടാകും. ഫീസിളവുണ്ടാകില്ല.
നേരത്തേ , ഒ.ബി.സി പട്ടികയിലുൾപ്പെടുത്തുക വഴി ഉദ്യോഗ നിയമനത്തിനുള്ള സംവരണാനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സംവരണം കൂടി ഇവർക്ക് ലഭ്യമാകണമെന്ന ആവശ്യമുയർന്നതിനെ തുടർന്നാണിപ്പോൾ എസ്.ഇ.ബി.സി വിഭാഗത്തിൽപ്പെടുത്തിയത്.ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലായി 85ഓളം വിഭാഗങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എസ്.ഇ.ബി.സി പട്ടികയിലിപ്പോഴുണ്ട്. ഇതിൽ മറ്റ് പിന്നാക്ക ക്രിസ്ത്യൻ എന്ന വിഭാഗത്തിൽ എസ്.ഐ.യു.സി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തെയും ഉൾപ്പെടുത്താനാണ് സാദ്ധ്യത. ഉത്തരവിറങ്ങുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരും. എസ്.ഇ.ബി.സി സംവരണം സംബന്ധിച്ച് ആവശ്യമായ ഉത്തരവുകളിറക്കി അടിയന്തരമായി നടപ്പാക്കാൻ പിന്നാക്ക സമുദായക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകും. സമയബന്ധിതമായി ഇക്കാര്യം പൂർത്തിയാക്കാനാവശ്യമായ മേൽനോട്ടം വഹിക്കാൻ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി.
എൻജിനിയറിംഗ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കാനിനിയും സമയമുണ്ട്. അതിന് മുമ്പായി ഇതിന്റെ ഉത്തരവുകളിറങ്ങുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |