കാസർകോട്: മധൂർ പഞ്ചായത്തിലെ പട്ടികവർഗ വിഭാഗം താമസിക്കുന്ന പുളിക്കൂർ കോളനിയിൽ പകുതിയിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചതിന്റെ നടുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും. 19 കുടുംബങ്ങളിലായുള്ള 97 പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരെ മുഴുവൻ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 57 പേർക്കാണ് പോസിറ്റീവായത്.
രോഗവ്യാപനം കൂടിയതോടെ കോളനി കേന്ദ്രീകരിച്ചു ക്ലസ്റ്റർ രൂപീകരിച്ചിട്ടുണ്ട്. പ്രദേശം മുഴുവനായും അടച്ചിട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അഞ്ചു ദിവസം കഴിഞ്ഞാൽ എല്ലാവരെയും വീണ്ടും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം കോളനിയിൽ മതിയായ ചികിത്സാ സൗകര്യങ്ങളോ ഭക്ഷണങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കൊവിഡ് ബാധിച്ചവർ സ്വന്തം വീടുകളിൽ തന്നെയാണ് താമസിക്കുന്നത്. ഇവരെ സി.എഫ്.എൽ.ടി.സികളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ മാറ്റിയിട്ടില്ല. സൗകര്യങ്ങളില്ലാത്ത വീടുകളിൽ ഒന്നിച്ചുകഴിയുന്നത് എല്ലാവരും രോഗബാധിതരാകുന്നതിന് ഇടയാകുമെന്ന ആശങ്കയിലാണ് അധികൃതർ.
പഞ്ചായത്ത് അധികൃതരും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും കോളനിയുടെ കാര്യത്തിൽ അതീവ ശ്രദ്ധയോടെ ഇടപെട്ടിട്ടുണ്ട്. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോളനിവാസികൾ സി .എഫ്. എൽ. ടി .സികളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ മാറാൻ തയ്യാറാകുന്നില്ല. മരിക്കുന്നെങ്കിൽ ഇവിടെ തന്നെ മരിക്കണമെന്നാണ് അവർ പറയുന്നത്.
-ഗോപാലകൃഷ്ണ കുട്ലു,മധൂർ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |