കൊച്ചി: ലക്ഷദ്വീപിൽ ബയോവെപ്പൺ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമർശത്തിലൂടെ കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ വിദ്വേഷം വളർത്താനാണ് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന ശ്രമിച്ചതെന്നും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ലക്ഷദ്വീപ് സീനിയർ പൊലീസ് സൂപ്രണ്ടിനു വേണ്ടി അഭിഭാഷകൻ എസ്. മനു വിശദീകരണം നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
ലക്ഷദ്വീപുകാർക്കെതിരെ കൊവിഡിനെ കേന്ദ്രം ബയോവെപ്പൺ ആയി പ്രയോഗിച്ചെന്നാണ് അയിഷ ഒരു ചാനലിൽ പറഞ്ഞത്. ഇതു കേന്ദ്ര സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പും വിദ്വേഷവുമുണ്ടാക്കും. ദ്വീപിലെ സമാധാന ജീവിതം തകർക്കുകയാണ് ലക്ഷ്യം. അതിനാലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചൈന കൊവിഡ് പടർത്തിയെന്ന ആരോപണത്തോടാണ് കേന്ദ്ര നടപടികളെ ഹർജിക്കാരി താരതമ്യം ചെയ്തത്. അക്രമമുണ്ടായാലേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ എന്നില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായി ചോദ്യം ചെയ്യാനാണ് ജൂൺ 20നു ഹാജരാകാൻ നോട്ടീസ് നൽകിയത്. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടാനുള്ള കാരണമൊന്നും ഹർജിയിൽ പറയുന്നില്ലെന്നും പബ്ളിസിറ്റിക്കു വേണ്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും വിശദീകരണത്തിൽ പറയുന്നു.
അഗത്തി ബീച്ച് റോഡ്: അപ്പീൽ തള്ളി
ലക്ഷദ്വീപിലെ അഗത്തിയിൽ ബീച്ച് റോഡ് നിർമ്മിക്കുന്നതിനെതിരെ പ്രദേശവാസിയായ കാസ്‌മി കോയ ഉൾപ്പെടെ അഞ്ചുപേർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സമാനമായ രണ്ടു ഹർജികൾ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇവയിലെ അപ്പീൽ മാർച്ച് 29 ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയതാണെന്നും ലക്ഷദ്വീപ് ഭരണകൂടം വിശദീകരിച്ചു. ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും ബീച്ച് റോഡ് അനിവാര്യമാണെന്നും ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |