ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിനിൽ പശുക്കുട്ടികളുടെ ശരീരത്തിൽ നിന്നുള്ള ദ്രവങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ. ഡ്രഗ് ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ഗൗരവ് പന്ഥിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
20 ദിവസം പ്രായമായ പശുക്കുട്ടികളെ കൊന്ന് അവയുടെ രക്തത്തിൽ നിന്നുള്ള ദ്രവം കൊവാക്സിനിൽ ചേർക്കുന്നതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നതായി ഗൗരവ് പന്ഥി ട്വിറ്ററിൽ പറഞ്ഞു. വാക്സിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്ന മൃഗീയമായ നടപടി നേരത്തെ വെളിപ്പെടുത്തണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശുക്കുട്ടിയുടെ കട്ടപിടിച്ച രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ദ്രവം വാക്സിനിൽ ചേർക്കുന്നുണ്ടെന്ന വിവരാവകാശ രേഖയും അദ്ദേഹം പങ്കുവച്ചു. പശുവിന്റെ ഭ്രൂണത്തിൽ നിന്നുള്ള ദ്രവവും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ നൽകിയ രേഖയിൽ കാണുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം
കൊവാക്സിനിൽ പശുക്കുട്ടികളുടെ രക്തത്തിൽ നിന്നുള്ള ദ്രവം ചേർക്കുന്നതായി ചില സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന വെളിപ്പെടുത്തൽ തെറ്റിദ്ധാരണാജനകമാണ്. പശുക്കുട്ടികളുടെയും മറ്റ് മൃഗങ്ങളുടെയും ദ്രവം പോളിയോ, റാബീസ്, ഇൻഫ്ളുവൻസാ തുടങ്ങി പല രോഗങ്ങൾക്കുള്ള വാക്സിനുകളും വികസിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. അവ ഉപയോഗിച്ചാണ് വൈറസിന് വളരാനുള്ള കോശങ്ങൾ തയാറാക്കുന്നത്. കോശങ്ങൾ വളരാൻ തുടങ്ങിയാൽ രാസവസ്തുക്കളും വെള്ളവും ഉപയോഗിച്ച് കഴുകി മൃഗങ്ങളുടെ ദ്രവങ്ങൾ നീക്കം ചെയ്യും. തുടർന്ന് ആ കോശങ്ങളിൽ വൈറസുകളെ കുത്തിവയ്ക്കും. വൈറസുകൾ പെരുകുന്നതോടെ കോശങ്ങൾ നശിക്കും. ഈ വൈറസുകളെ നിർവീര്യമാക്കിയ ശേഷമാണ് വാക്സിൻ നിർമ്മിക്കുന്നത്. അതിനാൽ മൃഗങ്ങളിൽ നിന്നുള്ള ദ്രവം വാക്സിനിന്റെ ചേരുവയല്ല.
വാക്സിൻ ഉപയോഗത്തിനെതിരെ മതപരമായ എതിർപ്പുണ്ടാക്കാൻ വഴിയൊരുക്കുന്ന വെളിപ്പെടുത്തലുകൾ ഒഴിവാക്കണമെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി പ്രതികരിച്ചു. ശാസ്ത്രീയ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയിൽ നിന്ന് ഇത്തരം നീക്കം പ്രതികരിക്കുന്നില്ലെന്നും മുൻ കോൺഗ്രസുകാരിയായ പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |