ന്യൂഡൽഹി: റദ്ദാക്കിയ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10,11,12 ക്ളാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കുമെന്ന് സിബിഎസ്‌ഇ സുപ്രീംകോടതിയിൽ അറിയിച്ചു. ഇതിൽ 10,11 ക്ളാസുകളിലെ വാർഷികഫലത്തിന്റെയും 12ാം ക്ളാസ് പ്രീ ബോർഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുക.
10,11 ക്ളാസുകളിലെ തിയറി മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ, ജസ്‌റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.സിബിഎസ്ഇയ്‌ക്ക് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാന് മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതിയെ അറിയിച്ചത്. കേസിൽ വിധി ഇന്നുണ്ടാകും. പരീക്ഷാ മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാലുടൻ വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ജൂലായ് 31ന് മുൻപ് മൂല്യനിർണയം പൂർത്തിയാക്കും.
പരീക്ഷാമൂല്യനിർണയം നിരീക്ഷിക്കാൻ 1000 സ്‌കൂളുകൾക്ക് ഒരു സമിതിയുണ്ടാകും. മൂല്യ നിർണയത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കുട്ടികളിൽ പരീക്ഷ ആവശ്യമുളളവർക്ക് അതിനുളള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി സിബിഎസ്‌ഇയോട് ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ബദൽ മാർഗങ്ങളെക്കുറിച്ച് 14 ദിവസങ്ങൾക്കകം അറിയിക്കാൻ കോടതി സിബിഎസ്‌ഇയോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ സമിതി രൂപീകരിച്ചാണ് സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയ വിവരം കോടതിയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |