ന്യൂഡൽഹി: തമിഴ്നാട്ടിലെ ചെന്നൈ- കന്യാകുമാരി വ്യാവസായിക ഇടനാഴിയിലെ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വികസനം സുഗമമാക്കുന്നതിനുമായി 484 മില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും(എ.ഡി.ബി) ഇന്ത്യൻ സർക്കാരും ബുധനാഴ്ച ഒപ്പുവച്ചു. ഇന്ത്യയുടെ ഈസ്റ്റ് കോസ്റ്റ് ഇക്കണോമിക് കോറിഡോർ (ഇ.സി.ഇ.സി) യുടെ ഭാഗമാണ് ചെന്നൈ- കന്യാകുമാരി ഇടനാഴി.
പശ്ചിമ ബംഗാൾ മുതൽ തമിഴ്നാട് വരെ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിയിലൂടെ ഏഷ്യയുടെ തെക്ക്, തെക്കുകിഴക്ക്, കിഴക്കൻ മേഖലകളിലെ ഉത്പ്പാദന ശൃംഖലകളുമായി ഇന്ത്യയെ ബന്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇ.സി.ഇ.സി വികസിപ്പിക്കുന്നതിൽ ഇന്ത്യൻ സർക്കാരിന്റെ പ്രധാന പങ്കാളിയാണ് എ.ഡി.ബി. ഇന്ത്യയെ പ്രതിനിധീകരിച്ച് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രജത് കുമാർ മിശ്രയും എ.ഡി.ബിയിൽ നിന്ന് കൺട്രി ഡയറക്ടർ ടകിയോ കൊനിഷിയും കരാറിൽ ഒപ്പുവെച്ചു.
വ്യാവസായിക ക്ലസ്റ്ററുകൾ, ഗതാഗത ഗേറ്റ് വേകൾ, ഉപഭോഗ കേന്ദ്രങ്ങൾ എന്നിവയിലുടനീളം തടസ്സമില്ലാത്ത റോഡ് കണക്റ്റിവിറ്റി നൽകുന്നതിൽ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള 32 ജില്ലകളിൽ 23 എണ്ണം ഉൾപ്പെടുന്ന പദ്ധതിയിലൂടെ 590 കിലോമീറ്ററിൽ സംസ്ഥാനപാതകളും നവീകരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |