ശങ്കർസ്വാമി അവിവാഹിതനാണ്. പക്ഷേ സന്തുഷ്ടമായൊരു കുടുംബമുണ്ട്. കുടുംബം ചെറുതല്ല. മുപ്പതംഗ കുടുംബം. ഇരുപത്തിയേഴ് കാക്കകൾ, ഒരു പൂച്ച, ഒരുപട്ടി, ഒരു അണ്ണാൻകുഞ്ഞ്, ഇതിൽആശ്രമത്തിനടുത്തുള്ള ഒരു വലിയ വീട്ടിലെ അംഗമാണ് കറുത്തപൂച്ച. വീട്ടുകാർ യാത്രയിലാകുമ്പോൾ കൃത്യമായി എത്തും. ആശ്രമത്തിലുണ്ടാക്കുന്ന ആഹാരത്തിന്റെ പങ്കുപറ്രാനാണ് ഇവ രാവിലേയും വൈകിട്ടുമെത്തുക. അവയ്ക്ക് ആഹാരം കൊടുത്തശേഷം ഭക്ഷിച്ചാലേ തന്റെ വിശപ്പടങ്ങൂവെന്ന് ശങ്കർസ്വാമി പറയാറുണ്ട്.
പന്തലിട്ടു വളർത്തിയതും പന്തലിട്ട് വളർത്താത്തതുമായ തോട്ടങ്ങളും ഈന്തപ്പനകളും കായ്ക്കുമ്പോൾ അവയുടെ ഫലങ്ങൾ നിങ്ങൾ ഭക്ഷിക്കുക, കൊയ്യുന്ന ദിവസം അവയുടെ വിഹിതം അവകാശികൾക്ക് കൊടുക്കുകയും ചെയ്യുക എന്ന ഖുർ ആൻ സൂക്തം ശങ്കർസ്വാമി ആശ്രമത്തിലെത്തുന്നവരെ ഓർമ്മിപ്പിക്കാറുണ്ട്.. ബൈബിളിന്റെയും ഖുർ ആന്റെയും മൊഴിമുത്തുകളും ശ്രീകൃഷ്ണനും ശ്രീബുദ്ധനും നിറഞ്ഞുനിൽക്കുന്ന അനുകമ്പാദശകമാണ് ഗുരുദേവകൃതികളിൽ അദ്ദേഹത്തിന് ഏറ്രവും പ്രിയങ്കരം.
അടുത്തിടെ സർവ്വീസിൽ നിന്ന് വിരമിച്ച സുരേഷ്ബാബു ഇടയ്ക്കിടെ ശങ്കർസ്വാമിയെ കാണാനെത്തും. സമ്പന്നതകൊണ്ട് അനുഗ്രഹിക്കപ്പെട്ടെങ്കിലും കുടുംബസ്വസ്ഥതക്കുറവിനാൽ ശപിക്കപ്പെട്ട വീട്ടിലെ സാഹചര്യത്തിൽ നിന്ന് ഇടക്കാലാശ്വാസം തേടിയായിരിക്കും മിക്കവാറും ആ സന്ദർശനം. വിഭവസമൃദ്ധമായപ്രഭാതഭക്ഷണമായിരുന്നെങ്കിലും ഭാര്യയോട് ഒന്നും രണ്ടും പറഞ്ഞ് മുഷിഞ്ഞ് ഒന്നും കഴിക്കാതെ കാറുമെടുത്ത് ഒരുദിവസം സ്വാമിയെ സന്ദർശിക്കാൻ ബാബു എത്തി. മുഖഭാവം കണ്ടപ്പോഴേ സ്വാമി എല്ലാം മനസിൽ കണ്ടു. വിശപ്പുണ്ടോ?, അല്പം റേഷനരിച്ചോറും ചുട്ടപപ്പടവും അച്ചാറും മാത്രമേ ബാക്കിയുള്ളൂ. പച്ചക്കൊടി കാട്ടിയപോലെ സുരേഷ്ബാബു ഒന്നു ചിരിച്ചു. നിമിഷങ്ങൾക്കുള്ളിൽ സ്വാമിതന്നെ ഒരു മൺപാത്രത്തിൽ അതുമെടുത്ത് വന്നു. ഊട്ടുക്കഴിഞ്ഞെങ്കിലും ശങ്കർസ്വാമിയുടെ കുടുംബക്കാർ അതിഥിയെ നോക്കിയിരുന്നു. അത് മനസിലാക്കിയിട്ട് സ്വാമി പുഞ്ചിരിയോടെ പറഞ്ഞു: എന്റെ കുടുംബക്കാരിൽ നിങ്ങളെപ്പോലെ കാറിൽ പറപറക്കുന്നവരുണ്ട്. കണ്ടില്ലേ കറുകറുത്ത കാക്കകൾ, പക്ഷേ ഉള്ളുനിറയെ വെളുത്തസ്നേഹമാണ്. സുന്ദരിപ്പൂച്ചയ്ക്ക് അല്പം ഗമയാണ്. പാലിൽ പഞ്ചസാരയിട്ട് കൊടുത്താൽ വലിയ ഇഷ്ടം. ഏതോ ആഡംബരവാഹനമിടിച്ച് പട്ടിക്ക് കഷ്ടകാലം, നടക്കാൻ ബുദ്ധിമുട്ട്, ഇന്നലെരാത്രി അല്പം തൈലമിട്ടുകൊടുത്തു. ഗുരുദേവന് മുന്നിൽവച്ച പഴമാണ് അണ്ണാൻകുഞ്ഞിന് പ്രിയങ്കരം. ഹാജർ ബുക്കില്ലെങ്കിലും നിത്യവും രാവിലെ എല്ലാവരും ഹാജരാണ്. എന്തുകൊടുത്താലും ഇഷ്ടംതന്നെ. മനുഷ്യർക്കാണെങ്കിലോ മണം പിടിക്കില്ല, നാക്കിന് പിടിക്കില്ല, വയറിന് പിടിക്കില്ല, തിന്നുകഴിയുമ്പോൾ കുറ്റം പറയുകയും ചെയ്യും. നമ്മുടെ മുന്നിലെത്തുന്ന അന്നം എത്രയോ കർഷകരുടെ വിയർപ്പും കണ്ണീരും വീണ മണ്ണിൽ നിന്നുള്ളത്.. അതിന്റെ രുചി അദ്ധ്വാനത്തിന്റേതാണ്, അതിന്റെ മണം ഭൂമിദേവിയുടെ മണമല്ലേ, ശങ്കർസ്വാമിയുടെ വാക്കുകൾ ശ്രവിച്ചുകൊണ്ട് റേഷനരിച്ചോറും ചുട്ടപപ്പടവും അച്ചാറും സുരേഷ് ബാബു കഴിച്ചു. വയറും മനസും നിറഞ്ഞപോലെ, വിശപ്പടക്കാൻ സമയാസമയം വിഭവസമൃദ്ധമായ ആഹാരവും വാരിക്കോരി ചെലവാക്കാൻ കാശും ഉള്ളവർ ദുഃഖിക്കാനുള്ള പ്രശ്നങ്ങൾ സ്വയം ഉണ്ടാക്കുന്നു, അതും ഒരുനേരംപോക്ക്, അണ്ണാൻകുഞ്ഞ് ശങ്കർസ്വാമിയുടെ കാലിൽ വന്നുരുമ്മിയപ്പോൾ അത് തൊട്ടുതൊഴണമെന്ന് സുരേഷ്ബാബുവിന് തോന്നി..
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |