തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ പഠിക്കുന്നകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഏതെങ്കിലും തരത്തിലുളള സ്വപ്നം കാണുന്നതിനെ തടയേണ്ട ആളല്ല ഞാൻ. സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് അദ്ദേഹം പറയുന്ന കാര്യങ്ങളെന്നും പിണറായി പറഞ്ഞു.
അദ്ദേഹത്തിന് അങ്ങനെ ഒരു മോഹമുണ്ടായിട്ടുണ്ടാകും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാർത്ഥത്തിൽ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാൻ പറ്റുക. എന്നോട് അദ്ദേഹത്തിന് വിരോധപരമായ സമീപനമൊക്കെ ഉണ്ടായിട്ടുണ്ടാകാം. അന്ന് ഇന്നത്തെ സുധാകരനല്ലല്ലൊ. വിദ്യാർത്ഥിയായിട്ടുളള സുധാകരനല്ലെ.
അതിന്റെ ഭാഗമായി ചിലപ്പൊ എന്നെ കിട്ടിയാൽ തല്ലാമെന്നും വേണമെങ്കിൽ ഒന്ന് ചവിട്ടി വീഴ്ത്താമെന്നുമൊക്കെ മനസിൽ കണ്ടിട്ടുണ്ടാകും. എന്റെ ശരീരത്തിനടുത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ നിരതന്നെ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ ആരും എത്തിയിട്ടില്ല. പൊലീസുകാർ ചെയ്തത് മാത്രമേയുളളു. സുധാകരനേക്കാൾ തടിമിടുക്കുളളവർ അവിടെ ഉണ്ടായിരുന്നു. അവർക്കിടയിലൂടെ തന്നെയാണ് താൻ പ്രവർത്തിച്ച് വന്നതെന്നും പിണറായി പ്രതികരിച്ചു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരന്റെ സഹപ്രവർത്തകർ തന്നെ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിരവധിയാണ്. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു. പലമോഹങ്ങൾ സുധാകരനുണ്ടായിട്ടുണ്ട്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |