കണ്ണൂർ :കെ. എൽ.പി 4000 കറുത്ത ഫിയറ്റ് കാർ കിതച്ച് വരുമ്പോൾ മനുഷ്യർക്ക് മാത്രമല്ല, വഴിയോരത്തെ പശുക്കൾക്കും പട്ടികൾക്കും അറിയാം കാറിനുള്ളിൽ കൃഷ്ണേട്ടനുണ്ടാകുമെന്ന്. അവയ്ക്കൊക്കെ ചോറും വാഴക്കുലയും നൽകിയായിരിക്കും കൃഷ്ണേട്ടന്റെ യാത്ര. പശുക്കളോട് അദ്ദേഹം കുശലം പറയും. കല്യാണിയെവിടെ? പാറുക്കുട്ടിയെവിടെ? എന്നൊക്കെ ചോദിക്കുമ്പോൾ അവ തല കുലുക്കും.
കണ്ണൂർ താഴത്തെരുവിലെ കാനന്നൂർ ഗാരേജ് ഉടമയായ കണ്ണോത്തുംചാലിലെ കെ. എം. കൃഷ്ണൻ യാത്രയാകുന്നത് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും തുരുത്തുകൾ ബാക്കിയാക്കിയാണ്. ഗാരേജിലെത്തുന്ന ആദ്യകാല ഫിയറ്റ് കാർ മുതൽ ഇന്നോവ വരെയുള്ള വാഹനങ്ങൾ കൃഷ്ണേട്ടന്റെ കൈ തൊട്ടാൽ പിന്നെയും ഓടാൻ തയ്യാറാകും.യന്ത്രങ്ങൾക്ക് മാത്രമല്ല, ഭൂമിയുടെ അവകാശികളായ തന്റെ മുന്നിലെത്തുന്ന ആരുടെയും അസുഖം മാറ്റാൻ എന്നും കൃഷ്ണേട്ടനുണ്ടാകും. " കലിയുഗത്തിലെ ഏറ്റവും ഉൽകൃഷ്ടമായ കർമ്മം ദാനകർമ്മമാണ്. അതിൽ ഏറ്റവും മഹത്തരം അന്നദാനമാണ്. അതിനു നിങ്ങൾ ഭവനങ്ങൾ വേദിയാക്കുക". ഗാരേജിന്റെ കവാടത്തിലെ ഈ വാക്കുകൾ അകത്തേക്ക് കടക്കാനാകില്ല.
കണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ കുട്ടികളെ സ്വന്തം മക്കളെ പോലെയാണ് കൃഷ്ണേട്ടൻ വളർത്തിയിരുന്നത്. തോട്ടടയിലും അഴീക്കോട്ടും ആശ്രമമുണ്ടാക്കിയ കൃഷ്ണേട്ടന് കാഞ്ഞങ്ങാട്ടെ നിത്യാനന്ദശ്രമമായും രാമാനന്ദ ആശ്രമമായും അടുത്ത ബന്ധമുണ്ടായിരുന്നു. രൂപസാദൃശ്യത്തെ തുടർന്ന് നിത്യാനന്ദ സ്വാമിയെന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു.
പ്രിയപ്പെട്ടവർക്ക് വേണ്ടി ഗുരുവായൂരിൽ പോയി നേർച്ചയും തുലാഭാരവും നടത്തുക പതിവായിരുന്നു. കണ്ണൂരിലെ ആദ്യത്തെ വർക്ക് ഷോപ്പെന്ന നിലയിൽ പലഭാഗത്തു നിന്നും വാഹനങ്ങൾ ഇവിടെയെത്താറുണ്ടായിരുന്നു. പലപ്പോഴും കയറ്റിയിടാൻ സ്ഥലം കാണില്ല. അപ്പോൾ റോഡിൽ വച്ചായിരിക്കും അറ്റകുറ്റപണി. ഇതുകണ്ട് കലിപൂണ്ട സമീപത്തെ ഡോക്ടർ കൃഷ്ണേട്ടനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നും എസ്. ഐ ഇദ്ദേഹത്തെ വിളിപ്പിച്ചു പറഞ്ഞു. ആ ഡോക്ടർക്ക് നല്ല ബുദ്ധി തോന്നാൻ ഒരു തുലാഭാരം നടത്തണമെന്ന്, ഇതേ തുടർന്ന് ഗുരുവായൂരിൽ പോയി ചേന കൊണ്ട് കൃഷ്ണേട്ടൻ തുലാഭാരം നടത്തിയ കഥയും കണ്ണൂരിലെ പഴയവരുടെ ഓർമ്മയിലുണ്ട്.
വീട്ടിലും ഇതേ രീതി തന്നെയാണ്. ഏതു മോഷ്ടാവിനെയും വീട്ടിലേക്ക് വിളിച്ചിരുത്തി സത്കരിക്കുക എന്ന രീതി മരണം വരെ അദ്ദേഹം പിന്തുടർന്നു. കുറഞ്ഞത് ഒരു ദിവസം അമ്പത് പേരെയെങ്കിലും ഊട്ടിയാലെ കൃഷ്ണേട്ടൻ സ്വസ്ഥമായുറങ്ങുള്ളൂ. അതിഥികളില്ലാത്ത ദിവസങ്ങൾ കൃഷ്ണേട്ടന് അരോചകമാണ്. മൂന്നു നേരവും വീട്ടിലെ തീൻ മേശ നിറഞ്ഞിരിക്കണം. വരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണ് തീൻമേശയിലെ വൈവിദ്ധ്യം. പ്രിയപ്പെട്ടവർ എത്തിയില്ലെങ്കിൽ വല്ലാതെ അസ്വസ്ഥനാകും ഇദ്ദേഹം.അതാണ് അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയുടെ ആഴം. നന്മയും കാരുണ്യവും വറ്റാത്ത മനുഷ്യനെയാണ് കൃഷ്ണേട്ടന്റെ വേർപാടോടെ കണ്ണൂരിന് നഷ്ടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |