കൊച്ചി: പ്രശസ്തകവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ (73) അന്തരിച്ചു. എറണാകുളം ലക്ഷ്മി ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 4.30നാണ് അന്ത്യം. ഒരാഴ്ചയിലേറെയായി രമേശൻനായരും ഭാര്യയും കൊവിഡിനെത്തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് ഇരുവരും കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസമുള്ളതിനാൽ അദ്ദേഹം ഐ.സിയുവിൽ തുടർന്നു. കാൻസർ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഏക മകൻ മനുരമേശന്റെ ഭാര്യ ഉമ ഏതാനും മാസംമുമ്പ് മരിച്ചതിനുശേഷം മാനസികമായും അദ്ദേഹം തളർന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ മൃതദേഹം എളമക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകാതെ ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ശ്രീനാരായണ ഗുരുവിന്റെ ജീവിതം പ്രതിപാദിക്കുന്ന ഗുരുപൗർണമി എന്ന മഹാകാവ്യത്തിന് 2018ലെ കവിതയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇടശേരി, ഉള്ളൂർ, വെൺമണി, ആശാൻ, ബാലാമണിയമ്മ, കേരളപാണിനി, പൂന്താനം പുരസ്‌കാരങ്ങൾ, 2010ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ വിശിഷ്ട സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
തൃശൂർ വിവേകോദയം സ്‌കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമാണ് ഭാര്യ പി. രമ. സംഗീത സംവിധായകനാണ് മകൻ മനു രമേശൻ.
1948 മേയ് മൂന്നിന് കന്യാകുമാരിയിലെ കുമാരപുരത്താണ് ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. 1966ൽ ഇക്കണോമിക്‌സിൽ ബിരുദവും 1972ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1975ൽ ആകാശവാണിയിൽ എഡിറ്ററായിട്ടാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ രചിച്ച് പ്രക്ഷേപണംചെയ്ത ശതാഭിഷേകം എന്ന റേഡിയോ നാടകത്തിലെ കിങ്ങിണിക്കുട്ടൻ എന്ന കഥാപാത്രം വിവാദമായി. നാടകം മുൻമുഖ്യമന്ത്രി കെ. കരുണാകരനെ ബന്ധപ്പെടുത്തിയാണെന്ന ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തെ ആൻഡമാനിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ആ വർഷംതന്നെ സ്വയംവിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |