കൊൽക്കത്ത: പാർട്ടിയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബീർഭൂമിലെ തങ്ങളുടെ ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തിയ മുന്നൂറോളം ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സ്വീകരിച്ചു. മലിനമായ അവരുടെ മനസുകൾ ശുദ്ധിയാക്കാനെന്ന പേരിൽ ഗംഗാജലം തളിച്ചാണ് പ്രവർത്തകരെ നേതാക്കൾ സ്വീകരിച്ചത്. ബംഗാളിൽ മമത ബാനർജി വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ടി.എം.സിയിലേക്ക് മടങ്ങാൻ താത്പര്യപെട്ടവരുടെ പ്രതിഷേധ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടി.എം.സിയിൽ തിരിച്ചെടുക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരിൽ ഒരാളായ അശോക് മൊൻഡാൾ പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നതോടെ ഞങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചു. നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങൾ ഗുണത്താലേറെ ദോഷം ചെയ്തു. തങ്ങളെ തിരിച്ചെടുക്കും വരെ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിടെ എട്ടിന് ആരംഭിച്ച സമരം പതിനൊന്ന് മണിക്ക് ഗംഗാജലം തളിച്ച് പ്രവർത്തകരെ തൃണമൂൽ സ്വീകരിച്ചതോടെ അവസാനിച്ചു.
പ്രവർത്തകർക്ക് ടി.എം.സി പഞ്ചായത്ത് പ്രധാൻ തുഷാർ കാന്തി മൊണ്ഡാൽ പാർട്ടി പതാക കെെമാറി. ഇവർ കഴിഞ്ഞ രണ്ടു ദിവസമായി പാർട്ടിയിൽ ചേർക്കാൻ അഭ്യർത്ഥിക്കുന്നു. ഇന്ന് അവർ പാർട്ടി ഓഫീസിന് മുന്നിൽ ധർണ ഇരുന്നു, തിരികെ കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചു. ഞാൻ ഞങ്ങളുടെ നേതാക്കളുമായി സംസാരിക്കുകയും അവരെ വീണ്ടും ഞങ്ങളുടെ പാർട്ടിയിൽ ഉൾപ്പെടുത്തുകയും ചെയ്തതായും തുഷാർ വ്യക്തമാക്കി.
ബി.ജെ.പി ഒരു സാമുദായിക പാർട്ടിയാണ്. അവരുടെ വിഷ ചിന്തകൾ അവരുടെ മനസിലേക്ക് കടത്തിവിടുകയും അവരുടെ മനഃസമാധാനം നശിപ്പിക്കുകയും ചെയ്തു. അതിനാൽ എല്ലാ അശാന്തികളിൽ നിന്നും രക്ഷനേടാൻ ഗംഗാജലം അവരുടെ മേൽ തളിച്ചു. ഇത് അവരുടെ ശുദ്ധീകരണത്തിനുവേണ്ടിയല്ല, മറിച്ച് ബി.ജെ.പി മലിനമാക്കിയ അവരുടെ മനസിനെ ശുദ്ധീകരിക്കുന്നതിനാണെന്നും തുഷാർ അഭിപ്രായപ്പെട്ടു.
അതേസമയം ഇതെല്ലാം നാടകമാണെന്ന് ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലായിടത്തും ബി.ജെ.പി പ്രവർത്തകരും പാർട്ടിയെ പിന്തുണയ്ക്കുന്നവരും തൃണമൂലിൽ ചേരാൻ നിർബന്ധിതരാകുന്നു. വോട്ടെടുപ്പിന് ശേഷം അക്രമങ്ങളൊന്നുമില്ലെന്ന് കാണിക്കുന്നതിനാണ് ഇത്തരം നാടകം ക്രമീകരിച്ചിരിക്കുന്നത്. ചില മേഖലകളിൽ സ്ഥിതി വളരെ അപകടകരമാണ്, ബി.ജെ.പി പ്രവർത്തകർക്ക് തൃണമൂലിൽ ചേരുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി നേതാവ് പേര് വെളിപ്പെടുത്താൻ താത്പര്യപ്പെടാത്തതിനാൽ റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |