ന്യൂഡൽഹി: എട്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീക്കി ഇളവുകൾ നൽകുമ്പോൾ ആൾക്കൂട്ടമുണ്ടാകുന്നത് ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മൂന്നാം വ്യാപനത്തിന് വഴി തെളിച്ചേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. എത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അൺലോക്കിംഗ് നടക്കുന്നതിനാൽ രാജ്യത്ത് വീണ്ടുംആൾക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വീഴ്ചവരുന്നത് വൈറസിന് രൂപഭേദം വരാനിടയാക്കും. ഒന്നും രണ്ടും കൊവിഡ് വ്യാപനങ്ങളിൽ നിന്ന് നമ്മൾ പഠിച്ചില്ലെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ മൂന്നാം തരംഗം അനിവാര്യമാണ്. ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രോഗവ്യാപനമുണ്ടായേക്കാം. കൊവിഡ് പ്രതിരോധം പാലിക്കുന്നതിനൊപ്പം ജാഗ്രത തുടരണം.
യു.കെയിൽ പ്രത്യക്ഷപ്പെട്ട പെട്ടെന്ന് പടരുന്ന ഡെൽറ്റാ പ്ളസ് വകഭേദം ഇതിനകം തന്നെ ആശങ്കയുയർത്തുന്നു. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. വൈറസിന് ഇനിയും ജനിതക മാറ്റം വരാം.
ഹോട്ട്സ്പോട്ടുകളിൽ കർശനമായ ജാഗ്രത അനിവാര്യമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ മിനി ലോക്ക്ഡൗൺ തുടരണം.പരിശോധന, നിരീക്ഷണം, ചികിത്സ തന്ത്രങ്ങളിലൂടെ വൈറസിനെ പ്രതിരോധിക്കാം. ലോകത്തെവിടെയും കൂടുതൽ പേരിലേക്ക് രോഗം പടരുമ്പോൾ ആരോഗ്യ സംവിധാനം തകിടം മറിയും.
രാജ്യത്തെ ജനസംഖ്യയിൽ അഞ്ചു ശതമാനം മാത്രമാണ് ഇതുവരെ വാക്സിനടുത്തത്. വർഷാവസാനത്തോടെ 130കോടി ജനങ്ങളിൽ 108 കോടി ആളുകൾക്കെങ്കിലും വാക്സിൻ നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം.
60,753 പുതിയ കൊവിഡ് കേസുകളും 1647 മരണവും
രാജ്യത്ത് 60,753 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2.98ശതമാനമാണ് ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,647 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 7,60,019 പേരാണ്. 97,743 പേർ കൂടി രോഗമുക്തരായി.
അതിനിടെ ഇന്നലെ വരെ 33,00,085 വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |