തിരുവനന്തപുരം: തലസ്ഥാനത്തെ ബസ് സർവീസുകളിൽ റൂട്ട് നമ്പർ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് വിഭാഗവുമായി ചേർന്ന് 2016ൽ നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം. തിരുവനന്തപുരം നഗരം നീല, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്ക് മഞ്ഞ, നെടുമങ്ങാട് താലൂക്ക് പച്ച, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ ചുവപ്പ് എന്നിങ്ങനെയാണ് കളർകോഡിംഗ് നടത്തിയിരിക്കുന്നത്. കൂടാതെ അക്കങ്ങളുമുണ്ട്. തിരുവനന്തപുരം നഗരത്തിന് 1, 2, 3 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകൾ, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്ക് 4, 5, നെടുമങ്ങാട് താലൂക്കിന് 6, 7, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ 8, 9 എന്നീ അക്കങ്ങളിലും തുടങ്ങുന്ന നമ്പരുകളാണ് നൽകിയിരിക്കുന്നത്. കളർ കോഡിംഗോടുകൂടിയ റൂട്ട് നമ്പർ സ്ഥലനാമ ബോർഡിന്റെ ഇടതു വശത്തും, സർവീസ് ഏത് കാറ്റഗറിയാണ് (സിറ്റി ഓർഡിനറി - CTY, സിറ്റി ഫാസ്റ്റ് പാസഞ്ചർ - CFP) എന്ന് വ്യക്തമാക്കുന്ന കളർകോഡിംഗോടുകൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോർഡിന്റെ വലതു വശത്തും പ്രദർശിപ്പിക്കും. സ്ഥലനാമങ്ങൾ എഴുതുന്നതിലും കളർകോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഓർഡിനറി ബസുകളിൽ സ്ഥലനാമ ബോർഡുകളിൽ കറുപ്പ്, നീല നിറങ്ങളിലായിരിക്കും എഴുതുക. സിറ്റി ഫാസ്റ്റിൽ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥലപ്പേരുകൾ എഴുതുന്നതിന് ഉപയോഗിക്കുക. അന്യസംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്പരിംഗ് സിസ്റ്റം നടപ്പിലാക്കുക. ആദ്യം നഗരത്തിലും തുടർന്ന് മറ്റ് പ്രദേശങ്ങളിലും പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താകുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |