ജനീവ: ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാകുമെന്ന് ഐക്യരാഷ്ട്ര സഭ. നിയമഭേദഗതിയിൽ ആശങ്ക അറിയിക്കുന്ന കത്ത് യു.എൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കൈമാറി. ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ.
സിവിൽ, രാഷ്‌ട്രീയ അവകാശങ്ങളുമായി ബന്ധപ്പെട്ട് 1979 ഏപ്രിലിൽ ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധമാണ് ഇന്ത്യൻ നിയമമെന്ന് കത്തിൽ പറയുന്നു. വംശീയ അധിക്ഷേപം, ഇന്ത്യയുടെ ഐക്യത്തിന് ഭീഷണി, കുട്ടികൾക്ക് ദോഷകരം, ആൾമാറാട്ടം തുടങ്ങിയ ചട്ടങ്ങളിലെ പ്രയോഗങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അത് നിയമത്തിന്റെ ദുരുപയോഗത്തിന് കാരണമാകുമെന്നും യു.എൻ പറയുന്നു.
പുതിയ ഐ.ടി ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ട്വിറ്ററിനുള്ള നിയമ പരിരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. ട്വിറ്റർ പ്രതിനിധികളെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു വരുത്തി ഐ.ടി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ രേഖാമൂലമുള്ള ഉറപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |