തിരുവനന്തപുരം: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ രാവിലെ 11ന് വാഹനങ്ങൾ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ധനവിലവർദ്ധനയിലൂടെ കേന്ദ്രസർക്കാർ റോഡ് ട്രാൻസ്‌പോർട്ട് മേഖലയെ തകർച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാൻ അടിസ്ഥാനവിലയേക്കാൾ അധികം നികുതിയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന് ഈടാക്കുന്നത്.
21ലധികം ട്രേഡ് യൂണിയനുകൾ പ്രതിഷേധത്തിൽ പങ്കെടുക്കും. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സ്വകാര്യ വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകും.ആംബുലൻസ് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. ആനത്തലവട്ടം ആനന്ദൻ (സി.ഐ.ടി.യു), വി.ജെ.ജോസഫ് (ഐ.എൻ.ടി.യു.സി.), രാഹുൽ ( എ.ഐ.ടി.യു.സി.), മാഹീൻ അബൂബക്കർ (എസ്.ടി.യു.) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |