തിരുവനന്തപുരം: മരംകൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽ നിന്ന് ചർച്ച വഴിതിരിക്കാനുള്ള സർക്കാർ - പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും വാർത്താസമ്മേളനത്തിൽ അക്രമ കഥകളും പോർവിളിയും നടത്തുന്നത് ആസൂത്രിതമായാണ്. മരം കൊള്ള, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. അതിൽസർക്കാരിനെ രക്ഷിക്കാൻ പ്രതിപക്ഷം സഹായിക്കുകയാണ്. പ്രതിപക്ഷ നേതാവ് ചുമതലയേറ്റപ്പോൾ തന്നെ പറഞ്ഞത് തങ്ങൾ സർക്കാരിനെ വിമർശിക്കാനില്ലെന്നും ബി.ജെ.പിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണ്. ബി.ജെ.പിയെ എതിരാളിയായി കാണുന്ന സർക്കാരും പ്രതിപക്ഷവും ചേർന്നുള്ള നാടകമാണ് വാർത്താസമ്മേളനങ്ങൾ.
കൊവിഡ് വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് കൊലവിളി നടത്തിയ മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാർട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്.
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാൻ സുധാകരൻ ആവശ്യപ്പെടുമോ ?
കേരളത്തിന്റെ മൂന്നിരട്ടി വലിപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ പ്രതിദിനം നാലായിരത്തിലൊക്കെ നിൽക്കുമ്പോൾ കേരളത്തിൽ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചർച്ച ചെയ്യേണ്ടത്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നൽകിയ കോളേജ് ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് ചിത്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |