ന്യൂഡൽഹി: ജൂൺ 24ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിലേക്ക് കാശ്മീരിൽ നിന്നുളള നേതാക്കൻമാർക്ക് ക്ഷണം. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ കാശ്മീരിൽ നിന്നുളള 14 നേതാക്കൻമാരെയാണ് ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നേതാക്കൻമാരുമാരുമായി ബന്ധപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഫാറൂഖ് അബ്ദുളള, മകൻ ഒമർ അബ്ദുളള, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരാണ് ക്ഷണിക്കപ്പെട്ട മുൻ മുഖ്യമന്ത്രിമാർ. മുൻ ഉപമുഖ്യമന്ത്രിമാരായ കോൺഗ്രസ് നേതാവ് താര ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസെെൻ ബെയ്ഗ്, ബി.ജെ.പി നേതാക്കളായ നിർമൽ സിംഗ്, കവീന്ദർ ഗുപ്ത എന്നിവരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു കാശ്മീർ അപ്നി പാർട്ടി (ജെ.കെ.എ.പി) നേതാവ് അൽതാഫ് ബുഖാരി, പീപ്പിൾസ് കോൺഫറൻസിലെ സഞ്ജദ് ലോൺ, ജെ.കെ. കോൺഗ്രസ് തലവൻ ജി.എ. മിർ, ബി.ജെ.പിയുടെ രവീന്ദർ റെയ്‌ന, പാന്തേഴ്‌സ് പാർട്ടി നേതാവ് ഭീം സിംഗ് എന്നിവർക്കും ക്ഷണമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുത്തേക്കും
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉദ്യമം നടക്കുന്നത്. തനിക്ക് ക്ഷണം ലഭിച്ചതായും പാർട്ടി മേധാവിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുമെന്നും ഒമർ അബ്ദുളള പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകളെക്കുറിച്ച് തീരുമാനമെടുക്കാൻ പി.ഡി.പിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച യോഗം ചേരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |