നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം - വരഞ്ഞൂർ -കമ്മാടം റോഡിൽ കിളിയളം ചാലിന് അനുവദിച്ച പാലം നിർമ്മിക്കാൻ പ്രാഥമികപ്രവർത്തനം പോലുമായില്ല. മഴ കനത്താൽ മറുകര കടക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന നാട്ടുകാർക്ക് ഇക്കുറിയും ചപ്പാത്തല്ലാതെ മറ്റു മാർഗമൊന്നുമില്ല.
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ കിഫ്ബി അനുവദിച്ച വലിയ പ്രൊജക്ടുകളിലൊന്നായ കിളിയളം -വരഞ്ഞൂർ -കമ്മാടം ഹൈടെക് റോഡിന്റെ ഭാഗമായാണ് നീലേശ്വരം പുഴയുടെ പ്രധാന ജലസ്രോതസായ കിളിയളം ചാലിന് പാലം പണിയുന്നത്.
കിളിയളം- വരഞ്ഞൂർ പരപ്പ ഹൈടെക് റോഡിന് 29.30കോടി രൂപയാണ് 2017-18 ബഡ്ജറ്റിൽ അനുവദിച്ചത്. റോഡിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതുമൂലം നാട്ടുകാർ ഗതികെട്ട് നിൽക്കുമ്പോഴാണ് പാലം നിർമ്മാണത്തിന്റെ ടെൻഡർ പോലും പൂർത്തിയാകാതെ നിൽക്കുന്നത്. 3.89 കോടിയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്.
മഴ ശക്തമായാൽ...
നിലവിൽ ഒരു ചപ്പാത്ത് മാത്രമാണ് കുത്തൊഴുക്കുള്ള കിളിയളം ചാലിനുള്ളത്. മഴ ശക്തമായാൽ പാലത്തിനും ഏറെ മുകളിലായിരിക്കും വെള്ളം കുത്തിയൊഴുകുന്നത്. ഒരു തരത്തിലും മറുകരയെത്താൻ മാർഗമുണ്ടാകില്ല. കിളിയളം, ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, വരഞ്ഞൂർ ,വട്ടക്കല്ല് തട്ട് എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകൾ ഇതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയിലാകും.
ഹനുമാൻവാൽ പോലെ കിഫ്ബി റോഡ്
പാലം മാത്രമല്ല, ഹൈടെക് റോഡിനായി മൂന്നുമീറ്റർ ടാറിംഗ് വെട്ടിപ്പൊളിച്ചിട്ട് വർഷം മൂന്ന് പിന്നിട്ട കിളിയളം -കമ്മാടം കിഫ്ബി റോഡിന്റെ പ്രാഥമിക ടാറിംഗ് ഈ വർഷം നടത്തുമെന്നായിരുന്നു കരാറുകാരൻ അറിയിച്ചിരുന്നത്.എന്നാൽ ചില ഭാഗങ്ങളിൽ മെറ്റൽ ഇട്ടുപോയതല്ലാതെ മറ്റൊന്നും നടന്നില്ല.വെള്ളം കുത്തിയൊലിച്ച് മെറ്റൽ ഒഴുകിപ്പോയിരിക്കുകയാണ് മിക്കയിടത്തും. പല വീടുകളും റോഡ്നിർമ്മാണം മൂലം അപകടകരമായ അവസ്ഥയിലുമാണ്. 2019 ജൂൺ 9നാണ് കിളിയളം -വരഞ്ഞൂർ -കമ്മാടം റോഡിന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ തറക്കല്ലിട്ടത്. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ഈ റോഡിലെ പല കൾവർട്ടുകളും നിർമ്മിച്ചതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |