റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വില 1000% കുതിച്ചു
മുംബയ്: കടബാദ്ധ്യതകൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതോടെ, അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിലയിൽ മൂന്നുമാസത്തിനിടെ ഉണ്ടായത് ആയിരം ശതമാനത്തിലേറെ കുതിപ്പ്. കഴിഞ്ഞ മാർച്ചിൽ ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യം 733 കോടി രൂപയായിരുന്നത് ജൂൺ 18ന് 7,866 കോടി രൂപയിലെത്തി.
കഴിഞ്ഞ 20 വ്യാപാര സെഷനുകളിലായി റിലയൻസ് ഇൻഫ്രാസ്‌ട്രക്‌ചർ, റിലയൻസ് പവർ, റിലയൻസ് കാപ്പിറ്റൽ എന്നിവയുടെ ഓഹരിവില 100 ശതമാനത്തിനുമേൽ മുന്നേറി. 4,446 കോടി രൂപയാണ് റിലയൻസ് പവറിന്റെ വിപണിമൂല്യം. റിലയൻസ് ഇൻഫ്രായുടേത് 2,767 കോടി രൂപയും റിലയൻസ് കാപ്പിറ്റലിന്റേത് 653 കോടി രൂപയും. മൂന്നു സ്ഥാപനങ്ങൾക്കുമായി 50 ലക്ഷത്തോളം റീട്ടെയിൽ നിക്ഷേപകരുണ്ട്. ഓഹരിവില ഉയർന്നതോടെ ഇവർക്കുണ്ടായത് വൻ നേട്ടമാണ്. റിലയൻസ് പവറിന് 33 ലക്ഷം, ഇൻഫ്രായ്ക്ക് ഒമ്പതു ലക്ഷം, കാപ്പറ്റലിന് എട്ട് ലക്ഷം എന്നിങ്ങനെയാണ് റീട്ടെയിൽ നിക്ഷേപകർ.
പ്രമോട്ടർ ഗ്രൂപ്പിൽ നിന്നും വി.എസ്.എഫ്.ഐ ഹോൾഡിംഗ്‌സിൽ നിന്നുമായി 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയൻസ് ഇൻഫ്ര പ്രഖ്യാപിച്ചിരുന്നു. റിലയൻസ് പവർ കടബാദ്ധ്യത ഓഹരിയാക്കി മാറ്റി റിലയൻസ് ഇൻഫ്രായ്ക്ക് കൈമാറി 1,325 കോടി രൂപയും സമാഹരിക്കും. റിലയൻസ് കാപ്പിറ്റലിന്റെ ഉപകമ്പനിയായ റിലയൻസ് ഹോം ഫിനാൻസ് ആസ്‌തി വില്പനയിലൂടെ 2,887 കോടി രൂപയും സമാഹരിക്കുന്നുണ്ട്. ഓഥം ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറാണ് ആസ്‌തികൾ ഏറ്റെടുക്കുന്നത്. ഇതുവഴി റിലയൻസ് കാപ്പിറ്റലിന്റെ കടബാദ്ധ്യത 11,000 കോടി രൂപയായി കുറയുമെന്നതാണ് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കുന്നത്.
റിലയൻസ് എ.ജി.എം 24ന്;
5ജി ഫോൺ പ്രഖ്യാപിച്ചേക്കും
അനിൽ അംബാനിയുടെ ചേട്ടൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ 44-ാം വാർഷിക പൊതുയോഗം 24ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. മെയ്ഡ് ഇൻ ഇന്ത്യ 5ജി സേവനം, ഗൂഗിളുമായി ചേർന്നുള്ള 5ജി സ്മാർട്ട്ഫോൺ, വിലകുറഞ്ഞ ജിയോബുക്ക് ലാപ്‌ടോപ്പ്, ഡയറക്‌ടർ ബോർഡിൽ സൗദി ആരാംകോ ചെയർമാൻ അൽ-റുമയ്യാനെ ഉൾപ്പെടുത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ യോഗത്തിൽ മുകേഷ് നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |