SignIn
Kerala Kaumudi Online
Saturday, 27 April 2024 5.20 AM IST

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി തരിശുഭൂമിയിൽ കാർഷിക വിപ്ലവം സൃഷ്ടിക്കാൻ മലയോര ക‌ർഷകർ

krishi

വിതുര: ഓണവിപണി ഉഷാറാക്കുന്നതിനും വിഷരഹിതപച്ചക്കറികൾ ലഭ്യമാക്കുന്നതിനുമായി ഗ്രാമീണമേഖലയിലെ കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ കാടുമൂടി കിടക്കുന്ന തരിശുഭൂമികൾ ഏറ്റടുത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. മിക്ക പഞ്ചായത്തുകളിലും നൂറോളം ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ജൈവവളമാകും കൃഷിക്ക് ഉപയോഗിക്കുക. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളും പുരുഷസ്വാശ്രയസംഘങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കൃഷിയിൽ സജീവമായി രംഗത്തുണ്ട് കൂടാതെ മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും കൃഷി സജീവമാണ്. ലോക്ക്ഡൗണിനെ തുടർന്ന് ഉത്പന്നം വിൽക്കാൻ കഴിയാതെ കർഷകർ ഏറെ ബുദ്ധമുട്ടിയിരുന്നു. വിൽക്കാനാകാതെ വിളകൾ നശിച്ചതോടെ മിക്ക കർഷകരും കൃഷിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ കൃഷിഭവനുകളും പഞ്ചായത്തും കൃഷിക്കാരുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് അടിയന്തരപരിഹാരം കാണുകയും ഇതിന്റെഭാഗമായി കാർഷികചന്തകൾ തുടങ്ങുകയും ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ച തോറും നടക്കുന്ന ചന്തയിൽ ഉത്പന്നങ്ങൾ വാങ്ങാനും വിറ്റഴിക്കാനും ധാരാളം പേർ എത്തി തുടങ്ങി. ഇതോടെ കർഷകർ വീണ്ടു കളത്തിൽ സജീവമായി. കാടുമൂടി തരിശായി കിടന്ന ഏക്കർ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിച്ചു. വിതുരയിൽ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ആരംഭിച്ച കൃഷി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ വർഷമാണ് കൃഷിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 17 വാ‌ർഡുകളിലുമായി മുന്നൂറോളം ഏക്കർ തരിശുഭൂമി കണ്ടെത്തി കൃഷി ആരംഭിക്കുകയായിരുന്നു. വിതുര പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, കൃഷി ഓഫീസർ എം.എസ്. അനാമിക എന്നിവരാണ് തരിശുഭൂമിയിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്. തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട് പഞ്ചായത്തുകളിലും കൃഷി ഉഷാറാണ്. വിതുര,​ ചായം, പനയ്ക്കോട്, ആര്യനാട്, നന്ദിയോട് സർവീസ് സഹകരണബാങ്കുകളും കർഷകരെ സഹായിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുകയും, ലോണുകൾ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്.

പ്രധാന കൃഷികൾ

വാഴ,​ മരിച്ചീനി,​ പച്ചക്കറികൾ

താരമായി നാടൻ പച്ചക്കറി

വിപണിയിൽ ഇപ്പോൾ നാടൻ പച്ചക്കറിക്ക് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന കാർഷിക ചന്തകളിൽ തിരക്കേറിവരികയാണ്. പൊതുവിപണിയേക്കാൾ വിലകുറച്ചാണ് കാർഷിക ചന്തകളിൽ പച്ചക്കറി വിൽക്കുന്നത്. അതിനാൽ വളരെപ്പെട്ടെന്നു തന്നെ ഉത്പന്നങ്ങൾ വിറ്റുപോകുന്നുണ്ട്. കാർഷിക ചന്തകൾ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പച്ചക്കറികളുടെ വരവും കുറഞ്ഞിട്ടുണ്ട്.

പടം

ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിക്കുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, കൃഷി ഓഫീസർ എം.എസ്. അനാമിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പറണ്ടോട് ഷാജി, ആനപ്പാറ ശ്രീലത എന്നിവർ സമീപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, VELLANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.