വാക്സിനേഷൻ നിബന്ധന പ്രദേശികതലങ്ങളിൽ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം
തൃശൂർ: വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രോട്ടോകോൾ ലംഘിച്ച് വൻജനക്കൂട്ടം. പ്രദേശിക തലങ്ങളിൽ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്നുവെന്നും പരാതി. ജില്ലയിലെ കേന്ദ്രങ്ങളിൽ പൂരത്തിരക്കായിരുന്നു ഇന്നലെ. പലയിടത്തും അധികൃതരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിലേക്കും കാര്യങ്ങളെത്തിച്ചു. വാക്‌സിനെടുക്കുന്നതിന് വ്യക്തമായ നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. ഇത് മറികടന്ന് ജനങ്ങളെത്തുന്നതാണ് തിരക്കിനിടയാക്കുന്നത്.
ഓരോ കേന്ദ്രങ്ങളിലും 20 ശതമാനം ഓൺലൈനായും 80 ശതമാനം നേരിട്ടെത്തുന്നവർക്കുമാണ് രജിസ്‌ടേഷൻ. നേരത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയം, സ്ലോട്ടുകളിൽ മറ്റിടങ്ങളിലെ താമസക്കാർ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കാൻ എത്തുന്നതിനാൽ പ്രദേശവാസികൾക്ക് ലഭ്യമല്ലെന്ന് പരാതി ഉയർന്നിരുന്നു.
തുടർന്ന് കളക്ടർ, ഡി.എം.ഒ എന്നിവർ തദ്ദേശ സ്ഥാപന മേധാവികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് 80 ശതമാനം സ്‌പോട്ട് രജിസ്‌ടേഷനാക്കിയത്. പ്രത്യേക കേന്ദ്രമായ ജവഹർ ബാലഭവനിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കൂ. എന്നാൽ ഇവിടെയും നൂറുക്കണക്കിന് പേർ നേരിട്ടെത്തുന്നുണ്ട്.
ഇന്നലെ മുതൽ എല്ലാ പ്രായക്കാർക്കും വാക്‌സിൻ ലഭിക്കുമെന്ന പ്രചരണം വ്യാപകമായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈവിധം തീരുമാനമെടുത്തിരുന്നില്ല. വ്യാജപ്രചാരണങ്ങളും നിർദ്ദേശം കൃത്യമായി മനസിലാക്കാതെ കൂട്ടത്തോടെ ആളുകൾ എത്തിയതും തിരക്കിനിടയാക്കി.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം
80 വയസിന് മുകളിൽ ഒറ്റ ഡോസും ലഭിക്കാത്തവർ, ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭിക്കാത്ത പ്രായമായവർ എന്നിവർക്ക് വാക്‌സിൻ നേരിട്ട് നൽകും. ആർ.ആർ.ടി പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ ഇക്കൂട്ടരെ കണ്ടെത്തി മുൻഗമണാക്രമം അനുസരിച്ച് എത്തിക്കണം. ഈവിധം ഒരു വാർഡിൽ നിന്ന് പരാമാവധി പത്ത് മുതൽ പതിനഞ്ച് പേർക്ക് മാത്രമേ ഒരു ദിവസം വാക്‌സിൻ നൽകാനാകൂ. തിരക്കൊഴിവാക്കാൻ ഇത് സഹായകമാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
ഓരോ കേന്ദ്രങ്ങളിലേക്കും ഒരു ദിവസം നൽകുന്നതിന് അനുവദിക്കുന്ന വാക്‌സിൻ
പി.എച്ച്.സി - 250
സി.എച്ച്.സി - 300
താലൂക്ക് ആശുപത്രി - 400
ജില്ലാ, ജനറൽ ആശുപത്രികൾ - 500
മെഡിക്കൽ കോളേജ് - 600
ജവഹർ ബാലഭവൻ - 500 (ഓൺലൈൻ മാത്രം)
പറവട്ടാനിയിൽ എത്തിയത് ആയിരത്തോളം പേർ
പറവട്ടാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ രാവിലെ എട്ടിനകം ആയിരത്തോളം പേരെത്തി. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ 250 ഓളം പേർക്ക് സ്‌പോട്ട് വാക്‌സിനേഷൻ ലഭിക്കുമെന്ന അറിയിപ്പിനെ തുടർന്നായിരുന്നു ഇത്. രാവിലെ എട്ട് മുതൽ ടോക്കൺ നൽകുമെന്നും 45 വയസിന് മുകളിൽ ആദ്യ ഡോസ് സ്വീകരിക്കേണ്ടവരും 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്കുമാണ് സ്പോട്ട് രജിസ്ട്രേഷൻ എന്നായിരുന്നത്രെ വ്യാജപ്രചാരണം. ഇതേത്തുടർന്ന് പുലർച്ചെ നാലര മുതൽ ടോക്കൺ എടുക്കാൻ പ്രാഥാമികാരോഗ്യ കേന്ദ്രത്തിൽ എത്തിയവരുണ്ട്. വന്നവർ വരി നിന്നതോടെ കിലോമീറ്ററുകൾ നീണ്ട തിരക്കായി ഇത് മാറി. നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തെത്തിയിരുന്നില്ല.
ഇഷ്ടക്കാർക്ക് പരിഗണന
മുൻഗണനാക്രമം പരിഗണിക്കാതെ തങ്ങളുടെ ഇഷ്ടക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. വാർഡ് മെമ്പർമാരോട് ലിസ്റ്റ് ആവശ്യപ്പെടുകയും ഇത് പരിഗണിക്കാതെ ഭരണസമിതികളുടെ തങ്ങളുടെ ഇഷ്ടക്കാരെ ലിസ്റ്റിൽ കയറ്റുകയും ചെയ്യുന്നുവെന്നാണ് പരാതി. അർഹരായവർക്ക് ഇതുമൂലം വാക്‌സിൻ ലഭിക്കാത്ത സ്ഥിതി വിശേഷമുണ്ടെന്നും പരാതി ഉയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |