യൂറോപ്യൻ ഫുട്ബാളിൽ ഇപ്പോൾ ഇറ്റാലിയൻ വേലിയേറ്റമാണ്. 2018ൽ ലോകകപ്പ് യോഗ്യതപോലും കിട്ടാതെ പെരുമയും മഹിമയുമെല്ലാം ഒലിച്ചുപോയൊരു വേലിയിറക്കത്തിന് ശേഷം 2021ലെ യൂറോയിൽ കാണുന്നത് നീലപ്പടയുടെ ഇടിച്ചുകുത്തിയുള്ള വേലിയേറ്റമാണ്. റോബർട്ടോ മാൻസീനിയെന്ന ചാണക്യന്റെ നേതൃത്ത്വത്തിൽ പ്രതിരോധ ഫുട്ബാളിന് പേരുകേട്ട അസൂറിപ്പട ഇതുവരെ കാണാത്ത തരത്തിൽ ആക്രമിച്ചു കയറുന്നത് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് കാണികൾ.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വേൽസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇറ്റാലിയൻ സംഘം നോക്കൗട്ടിന് ഒരുങ്ങുന്നത്. ഒരു ഗോൾ പോലും വഴങ്ങാതെ ആധികാരികമായാണ് അവരുടെ പടയോട്ടം. പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് എട്ടുമാറ്റങ്ങളുമായാണ് മാൻസീനി വേൽസിനെതിരെ ടീമിനെ ഇറക്കിയത്. പരിക്കിൽ നിന്ന് മോചിതനായ പ്ലേമേക്കർ മാർക്കോ വെരാറ്റിയും വേൽസിനെതിരെ കളത്തിലിറങ്ങി.
39-ാം മിനിട്ടിൽ മാറ്റിയോ പെസ്സിനയാണ് ഇറ്റലിയുടെ വിജയഗോൾ നേടിയത്. വെറാറ്റിയുടെ ലോ ഫ്രീകിക്കാണ് പെസ്സിന ഗോളിലേക്ക് തിരിച്ചു വിട്ടത്. മറുവശത്ത് ബെർണാഡെഷിയെ വീഴ്ത്തിയതിന് എഥാൻ അംപഡു 55-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വേൽസിന് ക്ഷീണമായി. പ്രമുഖരുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ഇറ്റലി കാഴ്ച വച്ചത്. അവരുടെ ബഞ്ച് സ്ട്രെംഗ്ത് എത്ര വലുതാണെന്ന് കാണിച്ചു തന്ന മത്സരമായിരുന്നു ഇത്.
വേൽസും
മുന്നോട്ട്
തോറ്റെങ്കിലും വേൽസും പ്രീക്വാർട്ടർ ഉറപ്പിച്ചു. സ്വിറ്റ്സർലാൻഡിനും വേൽസിനും നാല് പോയിന്റ് വീതമായിരുന്നെങ്കെലും ഗോൾ ശരാശരിയിൽ വേൽസ് രണ്ടാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് പ്രീക്വാർട്ടറിന് അവസരം ലഭിക്കുമെന്നതിനാൽ സ്വിറ്റ്സർലാൻഡിന്റെ വഴി പൂർണമായും അടഞ്ഞിട്ടില്ല.
സൂപ്പർ സ്വിസ്
നിർണായക മത്സരത്തിൽ സൂപ്പർതാരം ഷർദ്ദാൻ ഷാക്കീരിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് സ്വറ്റ്സർലാൻഡ് തുർക്കിയെ 3-1ന് നാണം കെടുത്തിയത്. ഹരിസാ സെഫറോവിച്ചും സ്വിറ്റ്സർലാൻഡിനായി ലക്ഷ്യം കണ്ടു. ഇർഫാൻ കഹ്വേസിയാണ് തുർക്കിയുടെ ആശ്വാസഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |