സെന്റ് ലൂസിയ: ക്രിക്കറ്റ് മത്സരത്തിൽ ഒരു ബൗളർ മികച്ച പന്തുകളും മോശം പന്തുകളും എറിയാറുണ്ട്. മികച്ച പന്തുകളിൽ ഒരുപക്ഷേ വിക്കറ്റ് ലഭിച്ചേക്കാം അതല്ലെങ്കിൽ ബാറ്റ്സമാൻ ആ പന്ത് ബഹുമാനത്തോടെ പ്രതിരോധിക്കും. എന്നാൽ ഒരു മോശം പന്തിൽ നിനച്ചിരിക്കാതെ വിക്കറ്റ് ലഭിച്ചാൽ ആ ബൗളറുടെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ആ വിക്കറ്റ് ഒരു ഹാട്രിക്ക് വിക്കറ്റ് കൂടി ആയാൽ പിന്നെ ഒന്നും പറയുകയും വേണ്ട. അത്തരത്തിലൊരു സന്തോഷത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്.
വെസ്റ്റിൻഡീസിനെതിരെ സെന്റ് ലൂയിസിൽ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം.
രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 324 റൺ പിന്തുടരുകയായിരുന്ന വെസ്റ്റിൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺ എടുത്ത് നിൽക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്ടൻ പന്ത് കേശവിന് കൈമാറുന്നത്. 37 ാമത്തെ ഓവറിന്റെ മൂന്നാമത്തെ പന്തിൽ തന്നെ നിലയുറപ്പിച്ചിരുന്ന വിൻഡീസ് ഓപ്പണർ കീറോൺ പവലിനെ നോർട്ജെയുടെ കൈകളിൽ കേശവ് എത്തിച്ചു. തുടർന്നു വന്ന ജേസൺ ഹോൾഡറിനെ പീറ്റേഴ്സൺ പിടികൂടിയതോടെ കേശവ് ഹാട്രിക്കിന് തൊട്ടടുത്തെത്തി. വിക്കറ്റ് ലഭിച്ച രണ്ട് പന്തുകളിലും നല്ല രീതിയിലുള്ള ടേൺ കണ്ടെത്താൻ കേശവിന് സാധിച്ചെങ്കിൽ മൂന്നാമത്തെ പന്ത് കൈയിൽ നിന്ന് വഴുതി പോയി. മതിയായ ടേൺ ആ പന്തിന് ലഭിച്ചതുമില്ല. വിൻഡീസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷുവാ ഡസിൽവ ആ പന്ത് വലിയ ബുദ്ധിമുട്ടില്ലാതെ ഡീപ് ഫൈൻ ലെഗ് ലക്ഷ്യമാക്കി കളിച്ചു. എന്നാൽ ഗളളിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുൾഡർ ആ പന്ത് തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് കൈപിടിയിലൊതുക്കി. ഇതോടെ 60 വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ കൂടിയായി കേശവ്.
താൻ വിചാരിച്ചതു പോലെ ആ പന്ത് ടേൺ ചെയ്യിക്കുവാൻ സാധിച്ചില്ലെന്നും അതിനാൽ തന്നെ താൻ എറിഞ്ഞതിൽ വച്ച് ഏറ്റവും മോശം പന്തായിരുന്നു അതെന്ന് മത്സരശേഷം പ്രതികരിച്ച കേശവ് തന്റെ ഹാട്രിക്ക് നേട്ടം ക്യാച്ചെടുത്ത മുൾഡറിന് സമർപ്പിച്ചു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക 158 റണ്ണിന് വെസ്റ്റിൻഡീസിനെ തോൽപിച്ചു.
Now we can start #proteafire again. This is how Keshav Maharaj got his Hat-trick #WIvSA WOW! pic.twitter.com/b0BN2GqoyE
— S. Simandla (@ssimandla) June 21, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |