ലക്‌നൗ: ഉത്തർപ്രദേശ് ലക്‌നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെ ഖേരി ജില്ലയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കരിമ്പ് പാടത്ത് നിന്ന് കണ്ടെത്തി.
മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റിട്ടുണ്ടായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കഴുത്തിൽ കുരുക്ക് മുറുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ മുത്തശിക്കൊപ്പം ആടിനെ മേയ്ക്കാൻ വയലിൽ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ക്ഷീണം തോന്നിയതിനാൽ പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. മുത്തശി വയലിൽ തുടർന്നു.
മണിക്കൂറുകൾക്ക് ശേഷം ആടുകളുമായി മുത്തശി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് എട്ടുവയസുകാരിയെ കാണാനില്ലെന്ന് മനസിലാക്കുന്നത്. തൊട്ടടുത്ത വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാൻ പോയെന്നാണ് ആദ്യം കരുതിയത്. അവിടെ എത്തിയില്ലെന്ന് വ്യക്തമായതോടെ കുടുംബവും നാട്ടുകാരും പെൺകുട്ടിയെ അന്വേഷിച്ചിറങ്ങി. തുടർന്നാണ് പ്രദേശത്തെ വയലിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
'അവളുടെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അവിടെ മുഴുവൻ രക്തം പടർന്നിരുന്നു.' -പെൺകുട്ടിയുടെ മുത്തശി പറഞ്ഞു.
കുടിയേറ്റ തൊഴിലാളിയാണ് പെൺകുട്ടിയുടെ പിതാവ്. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് എട്ടുവയസുകാരി.
എട്ടു ഡോക്ടർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |