നെടുമങ്ങാട്: ലോക്ക് ഡൗണിൽ ഒമ്പതാം ക്ലാസുകാരനും അനുജത്തിയും ചേർന്ന് ഒരുക്കിയ ഷോർട്ട് ഫിലിമുകൾ സൂപ്പർ ഹിറ്റ്. പനയ്ക്കോട് വി. കെ. കാണി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥി കാശിനാഥും അനുജത്തി മൂന്നാം ക്ലാസുകാരി അളകനന്ദയും സമയം പോകാൻ ചെയ്തുതുടങ്ങിയതാണ് ഹ്രസ്വചിത്ര നിർമ്മാണം. അനുജത്തി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സംവിധാനം ചെയ്ത് ഫ്രെയിമിലാക്കുന്നത് ചേട്ടനാണ്. അച്ഛന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അഞ്ച് മിനിറ്റുള്ള ഷോർട്ട് ഫിലിമുകളാണ് നിർമ്മിക്കുന്നത്. ഇവർ നിർമ്മിച്ച അമ്മുവിന്റെ സ്വപ്നം, മിറർ എന്നീ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂട്ടുകാരുടെയും നാട്ടുകാരുടെയും അഭിനന്ദന പ്രവാഹം എത്തുമ്പോൾ രണ്ടു പേർക്കും പെരുത്ത് സന്തോഷം. അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ വരുന്നത് വരെ രണ്ടു പേരും കാത്തിരുന്നാണ് ഷൂട്ടിംഗ്. മൊബൈൽ ഫോണിലെ ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യും. മിമിക്രി താരമായ പനയ്ക്കോട് നട്ടുവൻകാവിൽ സിനുസാഗർ, രജനി ദമ്പതികളുടെ മക്കളാണ് കാശിനാഥും അളകനന്ദയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |