തിരുവനന്തപുരം: ദേവസ്വം ബോർഡുകളെ സ്വയംപര്യാപ്തമാക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നുതന്നെയാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, കൊവിഡ് വ്യാപനം ഇതിന് നടസ്സമാണ്.
സർക്കാരിന്റെ സഹായം കൊണ്ടാണ് ഇൗ പ്രതിസന്ധിയിൽ ബോർഡുകൾക്ക് മുന്നോട്ടുപോകാനാവുന്നത്. വരുമാനം ഉറപ്പാക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തണം. ബോർഡുകളുടെ അധീനതയിൽ ഏക്കർ കണക്കിന് സ്ഥലമുണ്ട്. അത് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് പറയുമ്പോൾ തന്നെ ചിലർ വിവാദമുണ്ടാക്കുകയാണ്.
അധികാര വികേന്ദ്രീകരണം കൊണ്ട് അവശ ജനവിഭാഗങ്ങൾക്കുണ്ടായ നേട്ട-കോട്ടങ്ങൾ പരിശോധിച്ച്. പാളിച്ചകൾ തിരുത്തും. വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കും. പണം ധാരാളം ചെലവഴിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണഫലം ഈ വിഭാഗങ്ങൾക്ക് ഉണ്ടായിട്ടില്ല. ആദിവാസി കുട്ടികൾക്ക് ഡിജിറ്റൽ പഠന സൗകര്യം ഉറപ്പുവരുത്താൻ മുഖ്യ പരിഗണന നൽകും. കേന്ദ്ര പദ്ധതികളുടെ മാനദണ്ഡങ്ങൾ പലപ്പോഴും തടസ്സമുണ്ടാക്കുന്നുണ്ട്. സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിവറേജസ് ഷോപ്പുകളെയും ക്ഷേത്രങ്ങളെയും താമതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |