ചാത്തന്നൂർ: കരിയിലക്കൂട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ 22) അറസ്റ്റിലായി. ഡി.എൻ.എ പരിശോധനയാണ് കേസിൽ വഴിത്തിരിവായത്.
കഴിഞ്ഞ ജനുവരി 5നാണ് ജനിച്ച് അധിക നേരമായിട്ടില്ലാത്ത ആൺകുഞ്ഞിനെ സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് പൊലീസിൽ വിവരം അറിയിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവനന്തപുരം എസ്.എ.ടിയിലും എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു.
ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകാനാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഭർത്താവ് ജോലിക്ക് പോകുന്ന സമയത്തെ ചാറ്റിംഗിലൂടെയാണ് കൊല്ലം സ്വദേശിയായ അനന്ദുവുമായി അടുപ്പത്തിലായത്. മൂന്ന് വയസുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ചെന്നാൽ വിവാഹം കഴിക്കാമെന്ന് യുവാവ് വാക്കുനൽകി.
കാമുകനൊപ്പം പോകാൻ തയ്യാറെടുക്കുമ്പോഴാണ് രേഷ്മ രണ്ടാമതും ഗർഭിണിയായത്. ഈ വിവരം ഭർത്താവിനെയും വീട്ടുകാരെയും അറിയിച്ചിരുന്നില്ല. ജനുവരി 4ന് രാത്രി 8.30ഓടെ വീടിന് പുറത്തുള്ള ടോയ്‌ലെറ്റിൽ വച്ചാണ് രേഷ്മ പ്രസവിച്ചത്. തുടർന്ന് വീട്ടുപരിസരത്തെ കരിയിലക്കൂട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചു.
പരിശോധനയിൽ കൊവിഡ് പോസിറ്റീവായതോടെ കൊല്ലത്തെ താത്കാലിക കോടതിയിൽ ഹാജരാക്കി രേഷ്മയെ റിമാൻഡ് ചെയ്തു. കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഫേസ് ബുക്ക് കാമുകൻ അനന്ദുവിന്റെ വിവരങ്ങൾ സൈബർ സെൽ അന്വേഷിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.
കുഞ്ഞിന്റെ മാതാവിനെ തേടി വിഷ്ണു അടക്കമുള്ളവർ അന്വേഷിച്ചിറങ്ങിയപ്പോൾ രേഷ്മയും ഒപ്പം കൂടിയിരുന്നു. രേഷ്മ ഗർഭിണിയാണെന്ന വിവരം വീട്ടിലാരും അറിഞ്ഞിരുന്നില്ല. എന്നാൽ പൊലീസ് കുടുംബത്തെ സംശയത്തോടെയാണ് നിരീക്ഷിച്ചത്. മൂന്ന് തവണ മൊഴിയെടുക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനാ ഫലം തിങ്കളാഴ്ച വൈകിട്ടാണ് ലഭിച്ചത്. തുടർന്ന് ഇന്നലെ ഉച്ചയോടെ രേഷ്മയെയും മാതാപിതാക്കളെയും പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെത്തു. ചോദ്യംചെയ്യലിൽ രേഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |